മൂന്നു തവണ വഴിയിൽ കിടന്നുകിട്ടിയ പണം ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ. അട്ടിക്കൽ പാട്ടുപ്പാറ പനയ്ക്കൽ കെ.ജി. കലേശന് മൂന്ന് തവണയായി രണ്ടര ലക്ഷത്തോളം രൂപയാണ് വഴിയിൽ കിടന്നുകിട്ടിയത്. ഇന്നലെ രാവിലെ പൊൻകുന്നം തോണിപ്പാറ ചങ്ങാലിക്കുഴി സി.എസ്. ഗോപന്റെ പക്കൽനിന്ന് 50,000 രൂപ പൊൻകുന്നം ടൗണിൽ നഷ്ടപ്പെട്ടു. ഈ പണം കലേശന് വഴിയിൽക്കിടന്നു ലഭിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം പൊൻകുന്നം പോലീസിൽ പണം ഏൽപ്പിക്കുകയും ഗോപന് കൈമാറുകയുമായിരുന്നു.
നേരത്തെ ടൗണിൽ ചാമംപതാൽ മുട്ടത്തുകവല സ്വദേശിയുടെ ഒരു ലക്ഷം രൂപയും തമ്പലക്കാട് മാന്തറ പള്ളിയുടെ സമീപത്തുനിന്ന് 1,06,000 രൂപയും ലഭിച്ചിരുന്നു. ഈ പണവും പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഉടമസ്ഥനെ കണ്ടെത്തി നൽകിയിരുന്നു. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും കലേശന്റെ പ്രവർത്തനം മാതൃകാപരമാകുകയാണ്.
ഈ കാലഘട്ടത്തിൽ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സമൂഹത്തിൽ സത്യസന്ധനായ ഇദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.