പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 2021 ഒക്ടോബർ 16നുണ്ടായ മിന്നൽ പ്രളയത്തിലാണ് ഏന്തയാർ ഈസ്റ്റ് പാലം തകർന്നത്. കോട്ടയം, ഇടുക്കി ജില്ലകളെയും കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ നൂറുകണക്കിനു കുടുംബങ്ങളാണ് കടുത്ത ദുരിതത്തിലായത്. സ്കൂൾ വിദ്യാർഥികളടക്കം കിലോമീറ്ററുകളോളം വാഹനങ്ങളിലും കാൽനടയായും ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു.
നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് താത്കാലിക പാലം നിർമിച്ചെങ്കിലും ഇതിലൂടെ കാൽനട യാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും മാത്രമാണ് കടന്നു പോകാനായത്. മഴക്കാലത്തു പുല്ലകയാറ്റിൽ വെള്ളമുയരുന്നതോടെ ഇതുവഴിയുള്ള സഞ്ചാരം കാൽനടയാത്ര മാത്രമായി ഒതുങ്ങി. ഇതോടെ ഇളങ്കാട് വഴി ടാക്സി വാഹനങ്ങളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ചു വേണമായിരുന്നു വെംബ്ലി, വടക്കേമല, മുക്കുളം അടക്കമുള്ള മേഖലയിലെ ആളുകൾക്ക് തങ്ങളുടെ വീടുകളിൽ എത്തിച്ചേരുവാൻ.
പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പാലം നിർമാണം ഉടൻ ആരംഭിക്കുമെന്ന വാഗ്ദാനങ്ങളുമായി ജനപ്രതിനിധികളെത്തിയെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി നിർമാണ പ്രവർത്തനം ആരംഭിക്കാൻ വീണ്ടും വൈകുകയായിരുന്നു.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത് . ആദ്യം മന്ദഗതിയിലായിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 4.77 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. ഇപ്പോൾ ഫൗണ്ടേഷന്റെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിയമത്തിന്റെ എല്ലാ നൂലാമാലകളെയും വളരെ വേഗത്തിൽ മറികടന്നാണ് പാലത്തിന് വേഗത്തിൽ ഫണ്ട് അനുവദിച്ച് നിർമാണം തുടങ്ങാനായത്. 18 മാസ കാലാവധിയിൽ നിർമാണം പൂർത്തീകരിക്കണമെന്നാണ് പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ. എന്നാൽ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി 2025 ആദ്യമാസത്തോടുകൂടി പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.