മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതുകൊണ്ട് നിരവധിപ്പേർ എത്തിപ്പെടുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗൺ.

കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിൽ നിർധനയായ ലോട്ടറി വിൽപ്പനക്കാരി കളരിക്കൽ ഓമനയെ കബളിപ്പിച്ച് 2300 രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങിയിരുന്നു. യുവാവിനായി മുണ്ടക്കയം ടൗണിൽ ഓമന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബസ്സ്റ്റാൻഡിൽ യാത്രക്കാരും ബസ് ഡ്രൈവർമാരും സാമൂഹ്യവിരുദ്ധരുമായി വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്. മുണ്ടക്കയം ബൈപാസിലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മദ്യവും മയക്കുമരുന്ന് വസ്തുക്കളുടെ ഉപയോഗവും വിതരണവും നടക്കുന്ന പ്രധാന കേന്ദ്രമായി ബൈപാസ് മാറിയിട്ടുണ്ട്. ടൗൺ കാമറ നിരീക്ഷണത്തിലാക്കിയാൽ ഇത്തരം കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ കുറയ്ക്കുവാൻ കഴിയും.
ഏതാനും മാസങ്ങൾക്കു മുമ്പ് മുണ്ടക്കയം ഹോസ്പിറ്റൽ ജംഗ്ഷനിൽ റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇരുചക്രവാഹനമിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നിർത്താതെ പോയ വാഹനം കണ്ടെത്താനായിട്ടില്ല. ഇത്തരം അപകടങ്ങളിൽ വാഹനങ്ങളെ തിരിച്ചറിയുന്നതിന് പോലീസ് സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളെയാണ് ആശ്രയിക്കുന്നത്. ജസ്ന തിരോധാനം ഉൾപ്പെടെ പല പ്രമാദമായ കേസുകൾക്കും ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ കാമറകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു അന്വേഷണ ഏജൻസികൾ.
മാസങ്ങൾക്കു മുമ്പ് മുണ്ടക്കയം ബസ്സ്റ്റാന്റഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടാക്കൾ അപഹരിച്ചിരുന്നു. അന്വേഷിച്ചിട്ടും തെളിവൊന്നും കിട്ടാതെ വന്നതോടെ ഉടമസ്ഥനും സുഹൃത്തുക്കളും ചേർന്നു കിലോമീറ്റർ അകലെയുള്ള കാമറ പരിശോധിച്ചാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ശേഖരിച്ചത്. പിന്നീട് എറണാകുളത്തുനിന്ന് ഈ ബൈക്ക് പിടികൂടുകയായിരുന്നു. ടൗണിന്റെ മുക്കിലും മൂലയിലും വിദ്യാർഥികളടക്കമുള്ളവരുടെ ലഹരി ഉപയോഗവും വ്യാപകമായി വർധിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ കാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് മുടങ്ങി.
അന്യസംസ്ഥാനങ്ങളിൽ നിന്നു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണ് മുണ്ടക്കയം. ഇവിടെനിന്നാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും ലഹരിവസ്തുക്കൾ എത്തുന്നതെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ മേഖലയിൽ പോലീസിന്റെ കാമറ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

+ There are no comments
Add yours