പനമറ്റം: ഭഗവതിക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം പൂർത്തിയാക്കി കലശോത്സവത്തിന് ഒരുങ്ങി. ഈ മാസം 26 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ചടങ്ങുകളോടെ ക്ഷേത്ര ചു റ്റമ്പല സമർപ്പണവും നവീകരണകലശവും പൂർത്തിയാക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻനമ്പൂതിരിപ്പാടും മേൽശാന്തി പുന്നശ്ശേരി ഇല്ലം വിനോദ് എൻ. നമ്പൂ തിരിയും കാർമികത്വം വഹിക്കും.

ശ്രീകോവിൽ 2008-ൽ പുനർനിർമിച്ച് പ്രതിഷ്ഠ നടത്തിയതാണ്. ചുറ്റമ്പല നിർമാണം, ഉപദേവാലയങ്ങൾ, ആനക്കൊട്ടിൽ എന്നിവയുടെ നവീകരണവുമാണ് ഇപ്പോൾ നടത്തിയത്. അഞ്ചുകോടിയോളം രൂപ മുതൽമുടക്കിലാണിത്. പൂർണമായും ശിലയിലും തടിയിലുമായി നിർമാണം പൂർത്തിയാക്കി. സ്ഥപതി വേഴേപ്പറമ്പ്മന പരമേശ്വരൻ നമ്പൂതിരിപ്പാടി ന്റെ വാസ്തുവിധി അനുസരിച്ചായിരുന്നു നിർമാണം.
കൃഷ്ണശിലയിലുള്ള പഞ്ചവർഗത്തറയും ഭിത്തിയും കൊത്തുപണികളുള്ള തൂണുകളും ട്രിച്ചി നരസിംഹകുമാറിന്റെ നേതൃത്വത്തിലാണ് നിർമിച്ചത്. ദാരുശില്പികളായ കർമാല യം മോഹനൻആചാരി മകൻ കർമാ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തടികളുപയോഗിച്ചുള്ള നിർമാണപ്രവൃത്തികൾ. ചെമ്പ്പാളികൾ പാകിയാണ് മേൽക്കൂര പൂർത്തിയാക്കിയത്. അനൂപ് എസ്.നായരാണ് ഈ ജോലികൾ ചെയ്തത്. ഭക്തരുടെ സമർപ്പണമായാണ് ചെമ്പ് പാളി പാകൽ നടത്തിയത്. ആനക്കൊട്ടിലും ഉപദേവാലയങ്ങളും ശില്പ ചാതുര്യത്തോടെ നവീകരിച്ചത് ശില്പി സജീവ് രാമപുരമാണ്.
സംസ്ഥാനപാതയിൽ രണ്ടാംമൈൽ-അക്കരക്കുന്ന് റോഡിന്റെ തുടക്കത്തിൽ മണിമംഗലം കുടുംബം നിർമിച്ചുനൽകിയ കാണിക്കമണ്ഡപത്തിന്റെ ഉദ്ഘാടനം 26-ന് രാവിലെ 10.30-ന് നടത്തും. വൈകീട്ട് അഞ്ചിന് ചുറ്റമ്പല സമർപ്പണവും പൊതുസമ്മേളനവും. ഇടപ്പള്ളി സ്വരൂപം കൊച്ചിൻ കോവിലകം വലിയരാജ ദാമോദരരാജ ഉദ്ഘാടനം ചെയ്യും. ദേവസ്വംമാനേജർ എം.ആർ.സരീഷ്കുമാർ അധ്യക്ഷത വഹിക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻനമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. സെക്രട്ടറി ബിനു ബി.നായർ കുമ്പുളൂർ റിപ്പോർട്ട് അവതരിപ്പിക്കും. ചലച്ചിത്ര ബാലതാരം ദേവനന്ദ, വേഴേപ്പറമ്പ് പരമേശ്വരൻനമ്പൂതിരിപ്പാട് എന്നിവർ പങ്കെടുക്കും.

+ There are no comments
Add yours