കാഞ്ഞിരപ്പള്ളി ടൗണിലെ കാമറകൾ മിഴിയടച്ചിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ. കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ടൗണിൽ സ്ഥാപിച്ച 16 കാമറകളുടെ പ്രവർത്തനമാണ് നിലച്ചിരിക്കുന്നത്. പേട്ടക്കവല, ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, കുരിശുങ്കൽ ജംഗ്ഷൻ, പുത്തനങ്ങാടി റോഡിൽ കെഎസ്ഇബി, ഗ്രോട്ടോ ജംഗ്ഷൻ, തമ്പലക്കാട് റോഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. ടൗണിലെ കാമറകളിൽ പതിയുന്ന ദ്യശ്യങ്ങൾ പോലീസ് സ്റ്റേഷനിലെ മോണിറ്ററിൽ രാത്രിയും പകലും ദൃശ്യമായിരുന്നു.
എന്നാൽ, ഇപ്പോൾ മിക്കയിടങ്ങളിലെയും കാമറകൾ പോസ്റ്റിൽ നിന്നുതന്നെ വിച്ഛേദിച്ച നിലയിലാണ്. ചിലയിടങ്ങളിലെ കാമറകൾ കാണാനുമില്ല. ട്രാഫിക് കുറ്റകൃത്യങ്ങൾ, മാലിന്യങ്ങൾ തള്ളുന്നത്, അനധികൃത പാർക്കിംഗ്, മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയവ നടക്കുമ്പോൾ പ്രതികളെ പിടികൂടാൻ പോലീസിനു നിരീക്ഷണ കാമറകൾ ഏറെ സഹായകരമായിരുന്നു. ഇപ്പോൾ ടൗണിലുണ്ടാകുന്ന പല കേസുകളിലും പോലീസ് ആശ്രയിക്കുന്നത് വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറകളെയാണ്.
പഞ്ചായത്തിന്റെ 2012 -13 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 6,57,236 രൂപ മുടക്കിയാണ് കാമറകൾ സ്ഥാപിച്ചത്. പിന്നീട് കാമറകൾ തകരാറിലായതോടെ 2017ൽ അഞ്ചു ലക്ഷം രൂപയോളം മുടക്കി തകരാർ പരിഹരിച്ച് വീണ്ടും കാമറകൾ പ്രവർത്തനം ആരംഭിച്ചു. എന്നാൽ, പിന്നെയും കാമറകൾ പ്രവർത്തനരഹിതമായത് അധികൃതര്‍ മാത്രം അറിഞ്ഞിട്ടില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകളാണ് കൃത്യ സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ നശിച്ചു കിടക്കുന്നത്. തകരാർ പരിഹരിച്ച് കാമറകൾ പ്രവർത്തനസജ്ജമാക്കാനു ള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
+ There are no comments
Add yours