എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള അന്തിമ സര്‍വേ മേയ് 27നു തുടങ്ങും. കൈവശത്തിലുള്ള സ്ഥലം സര്‍വേ ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നേരിട്ട് നോട്ടീസ് നല്‍കും. ബിലീവേഴ്സ് ചര്‍ച്ചിനുള്ള കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റും 447 ആധാരങ്ങളില്പ്പെട്ട 165 ഏക്കര്‍ സ്ഥലവും ഉള്‍പ്പെടെ എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍പ്പെട്ട 2470 ഏക്കറാണ് സര്‍വേ ചെയ്ത് റവന്യു വകുപ്പ് ഏറ്റെടുക്കുന്നത്.
സ്ഥലത്തെ കാടുകള്‍ വെട്ടി അതിരുകള്‍ വ്യക്തമായി കാണാവുന്ന വിധമുള്ള സൗകര്യമാണ് ആവശ്യപ്പെടുന്നത്. സ്ഥലത്ത് സ്ഥിരതാമസമില്ലാത്തവരുടെ വിലാസത്തില്‍ രജിസ്റ്റേർഡ് നോട്ടീസ് അയയ്ക്കാനാണു തീരുമാനം. സര്‍വേ രേഖകള്‍ അതാത് വില്ലേജ് ഓഫീസുകളില്‍നിന്ന് സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് ശേഖരിച്ചിട്ടുണ്ട്. റവന്യു വകുപ്പ് സ്പെഷല്‍ ടീമിന്റെ സര്‍വേ നടപടികള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. സ്ഥലം ഉടമകളെ അളവ് ബോധ്യപ്പെടുത്തിയശേഷം ജില്ലാ സര്‍വേ സൂപ്രണ്ട് ജില്ലാ കളക്ടര്‍ മുഖേന പ്ലാന്‍ റവന്യു വകുപ്പിനു കൈമാറും. ഇതിന് അനുമതി ലഭിച്ചശേഷം സ്ഥലം ഉടമകള്‍ക്ക് വരുന്ന നഷ്ടം വിലയിരുത്തും.
കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പും വിലകൂടിയ മരങ്ങള്‍ വനംവകുപ്പും സ്ഥലത്തിന്റെ മതിപ്പുവില റവന്യു വകുപ്പുമാണ് നിശ്ചയിക്കുക. ഈ നടപടി പൂര്‍ത്തിയാകുന്നതിനൊപ്പം സര്‍ക്കാര്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള പാക്കേജ് പ്രഖ്യാപിക്കും. നഷ്ടപരിഹാരത്തുക ഓരോ സ്ഥലം ഉടമയുടെയും ബാങ്ക് അക്കൗണ്ടില്‍ എത്തിയശേഷം സ്ഥലം ഏറ്റെടുത്തതായി അറിയിപ്പ് നല്‍കും.
ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുക പാലാ സബ് കോടതിയില്‍ കെട്ടിവച്ചശേഷമായിരിക്കും തോട്ടം ഏറ്റെടുക്കുക.മുക്കട മുതല്‍ കീരിത്തോട് വരെ മൂന്നര കിലോമീറ്റര്‍ റണ്‍വേയ്ക്കുള്ള പ്ലാന്‍ ഇതോടകം തയാറാക്കിയിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റിനു പുറമെ റണ്‍വേ ട്രാഫിക്, വൈദ്യുതീകരണ ആവശ്യങ്ങള്‍ക്കാണ് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലംകൂടി ഏറ്റെടുക്കുന്നത്.