ഏന്തയാർ ഈസ്റ്റിൽ വീണ്ടും താത്കാലിക പാലം ഒരുങ്ങുന്നു. കഴിഞ്ഞ പ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെയാണ് മേഖലയിലേക്കുള്ള യാത്രാദുരിതം ആരംഭിക്കുന്നത്. കൊക്കയാർ പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖല ഒറ്റപ്പെട്ടതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പുല്ലക്കയാറിന് കുറുകെ തകർന്ന പാലത്തിന് പകരമായി താത്കാലിക പാലം നിർമിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ പാലത്തിന് തുക അനുവദിക്കുകയും പാലം നിർമാണം ആരംഭിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ സഞ്ചരിച്ചിരുന്ന താത്കാലിക പാലം പൊളിച്ചുനീക്കി.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
വേനൽക്കാലത്ത് വറ്റിവരണ്ടു കിടന്ന പുല്ലകയാറിന് കുറുകെ മണ്ണിട്ട് നികത്തി താത്കാലിക റോഡ് നിർമിച്ച് ഇതുവഴിയായിരുന്നു പ്രദേശവാസികളുടെ സഞ്ചാരം. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ പുല്ലകയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ നദിക്ക് കുറുകെ നിർമിച്ചിരുന്ന റോഡ് ഒലിച്ചുപോയി. ഇതോടെ പ്രദേശമാകെ വീണ്ടും ഒറ്റപ്പെട്ടു. മുക്കുളം, വടക്കേമല അടക്കമുള്ള പ്രദേശവാസികൾക്ക് മറുകര എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. ഇതോടെ വിവിധ കോണുകളിൽനിന്നു ശക്തമായ പ്രതിഷേധവും ഉയർന്നു. ഇതോടെയാണ് വീണ്ടും താത്കാലിക പാലം നിർമിക്കാൻ നടപടികളായത്.
കൊക്കയാർ പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പുല്ലകയാറിന് കുറുകെ വീണ്ടും താത്കാലിക പാലം നിർമിക്കുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വളരെ വേഗത്തിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുവാനുള്ള ശ്രമത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
+ There are no comments
Add yours