മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകുന്നേരമാണ് കനത്ത മഴയ്ക്കൊപ്പം മിന്നലുണ്ടായത്. പാറത്തോട്ടിലുണ്ടായ മിന്നലിൽ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും കത്തി നശിക്കുകയും ചെയ്തു. പാറത്തോട് ചിറഭാഗത്ത് അന്തിക്കാട് ബെന്നി തോമസിന്റെ മകള്‍ അല്‍ഫോന്‍സ (29) യ്ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. പുറത്ത് പൊള്ളലേറ്റ അല്‍ഫോന്‍സാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ സമീപവാസികളായ പാമ്പാടിയില്‍ പാപ്പന്, പെരുമ്പള്ളിക്കുന്നേല്‍ സണ്ണി എന്നിവരുടെ വീട്ടിലും ഇടിമിന്നലില്‍ നാശമുണ്ടായി. വയറിംഗ് കത്തി നശിക്കുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് നാശവും സംഭവിച്ചു. സമീപത്തുണ്ടായിരുന്ന തേക്കും തെങ്ങും വാഴകളും ഇടിമിന്നലേറ്റ് നശിച്ചു.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
പൊൻകുന്നം തോണിപ്പാറയിൽ പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായരുടെ വീടിനും മിന്നലേറ്റു. വീടിന്റെ കാർപോർച്ചിന്റെ കട്ട ഉൾപ്പെടെ അടർന്ന് വീണു. പോർച്ച് പൂർണമായും തകരുകയും വീടിന്റെ ഭിത്തിക്കു കേടുപാട് സംഭവിക്കുകയും ചെയ്തു. വീട്ടുപകരണങ്ങൾക്ക് ഉൾപ്പെടെ നാശനഷ്ടമുണ്ടായി. സമീപ പ്രദേശങ്ങളിലെ എഴോളം വീടുകളിലെ ഫ്രിഡ്ജ്, ഇൻവെർട്ടർ തുടങ്ങി നിരവധി വീട്ടുപകരണങ്ങളും നശിച്ചു.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക.ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
+ There are no comments
Add yours