എരുമേലി മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ്. 17, 18 വാർഡുകളിലായി എട്ട് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരെല്ലാം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവർക്ക് ഡെങ്കിപ്പനി ആണെന്ന് പരിശോധന ഫലം ലഭിച്ചതോടെ ഈ വാർഡുകളിൽ ഡെങ്കിപ്പനി സൃഷ്ടിക്കുന്ന കൊതുകുകളുടെ സാന്നിധ്യവും സാന്ദ്രതയും പരിശോധിക്കുന്ന വെക്ടർ സ്റ്റഡി നടത്തിയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
ഈ വാർഡുകളിൽ റബർ തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിരിക്കുന്നത്. റബർ തോട്ടങ്ങളിൽ ചിരട്ടകൾക്കുള്ളിൽ നിന്നുമാണ് കൊതുകുകളുടെ ഉറവിടം വ്യക്തമായത്. സാമ്പിൾ ടെസ്റ്റ് ഭാഗമായി പരിശോധിച്ച 15 റബർ മരങ്ങളുടെ ചിരട്ടകളിലും കൊതുകുകൾ പെരുകിയിട്ടുള്ളതായി കണ്ടെത്തി. ടാപ്പിംഗ് നിലച്ച ഈ തോട്ടങ്ങളിൽ ചിരട്ടകൾ കമിഴ്ത്തി വച്ചിട്ടില്ലായിരുന്നു. ചിരട്ടകൾ കമിഴ്ത്തി വയ്ക്കണമെന്നും കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശിച്ച് ഈ തോട്ടങ്ങളുടെ ഉടമകൾക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്
കൊതുകിന്റെ കൂത്താടി സാന്നിധ്യം കണ്ടെത്തിയ രണ്ട് തോട്ടം ഉടമകൾക്കും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുകയും കൂത്താടി വളരാൻ സാഹചര്യമൊരുക്കുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൊതുകുകളുടെ ഉറവിട നശീകരണം നടത്താൻ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരെ നിയോഗിച്ചിട്ടുണ്ടെന്നും ഇവർ പ്രവർത്തനം ആരംഭിച്ചെന്നും എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര പറഞ്ഞു.
ഇതോടൊപ്പം മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. കൊതുകുകളുടെ കൂത്താടികൾ വർധിച്ച പ്രദേശങ്ങളിൽ തുടർ പ്രവർത്തനവും നിരീക്ഷണവും നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടുകൾ തോറും ആരോഗ്യ ജാഗ്രത ലഘുലേഖകൾ നൽകും. പൊന്തൻപുഴ, പ്ലാച്ചേരി, കനകപ്പലം വനമേഖലകളിൽ മാലിന്യങ്ങൾ ഇടുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നത് ഊർജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
+ There are no comments
Add yours