1200 രൂപ കുതിപ്പിനു പിന്നാലെ കൊക്കോ ഞൊടിയിടെ കൂപ്പുകുത്തി. പത്തു ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 400 രൂപ ഇടിഞ്ഞ് കൊക്കോക്കുരു വില 600 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 220 രൂപയായിരുന്ന കൊക്കോ വിലയില്‍ അപ്രതീക്ഷിത കുതിപ്പായിരുന്നു ഇക്കൊല്ലം. വില 1,500 വരെ കയറുമെന്ന പ്രതീക്ഷയില്‍ ചരക്ക് സ്റ്റോക്ക് ചെയ്ത കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമാണ് കനത്ത നഷ്ടം.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
ആഗോള വിപണിയില്‍ ഉണങ്ങിയ കൊക്കോ കുരുവിന് ക്ഷാമം തുടരുമ്പോഴും വിലയിടിവിനു കാരണം ചോക്ലേറ്റ് കമ്പനികള്‍ക്ക് ചരക്കെത്തിക്കുന്ന ഇടനിലക്കാരുടെ ഇടപെടലാണെന്നാണ് സൂചന. ഇനിയും വില ഇടിയുമെന്ന ആശങ്കയില്‍ പലരും സ്റ്റോക്ക് വിറ്റൊഴിവാക്കാനുള്ള തിരക്കിലാണ്. വില വേഗത്തില്‍ ഇടിഞ്ഞതിനാല്‍ ചെറുകിട വ്യാപാരികള്‍ കൊക്കോ വാങ്ങുന്നത് നിർത്തിവച്ചിരുന്നു.
ഐവറികോസ്റ്റ്, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഇക്കൊല്ലം കൊക്കോയ്ക്ക് പൊന്നുംവില കിട്ടാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം ചരക്ക് ക്ഷാമം പെട്ടെന്നു പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ശരാശരി വില 600-700 തോതില്‍ തുടരുമെന്നാണ് സൂചന. കാലവര്‍ഷം വരാനിരിക്കെ കേരളത്തില്‍ വിളവും സംസ്കരണവും പരിമിതപ്പെടാനാണ് സാധ്യത.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷി കുറഞ്ഞുവരികയാണ്.കേരളത്തിലെ ഉത്പാദനത്തില്‍ ഏറിയ ഭാഗവും ഇടുക്കി, വയനാട് ജില്ലകളിലാണ്. റബറിന് തിരിച്ചടിയുണ്ടായതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചെറുകിടക്കാര്‍ കൂടുതലായി കൊക്കോയിലേക്കും കവുങ്ങിലേക്കും തെങ്ങിലേക്കുമാണ് മാറിയത്.
തെങ്ങ് രക്ഷപ്പെടില്ലെന്നു കണ്ടപ്പോള്‍ കൊക്കോയില്‍ താത്പര്യം കൂടി. കുരുമുളകിന്റെ വിലയിടിവാണ് ഇടുക്കിയില്‍ കൊക്കോയ്ക്ക് പ്രചാരമേറാന്‍ പ്രധാന കാരണം.
+ There are no comments
Add yours