മണിമലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ വഴിയാത്രക്കാരായ നിരവധിപേരെ ഓടിച്ചു. ചിലര്‍ കടകളില്‍ ഓടിക്കയറി കടയുടെ ഷട്ടറിട്ടു. നാലുപേർക്കു കടിയേറ്റു. ഇവർ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. നടുറോഡിലൂടെ ഓടിയ നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകളിൽ തെരുവുനായ ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവ് നായ്ക്കളെ ഭയന്നാണ് യാത്ര ചെയ്യുന്നത്.
മൂങ്ങാനി മുതല്‍ മണിമല വരെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപതിലധികം മത്സ്യ-മാംസ, ചിക്കന്‍സെന്ററുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാത്തതാണ് തെരുവുനായ്ക്കളുടെ വർധനയ്ക്കു കാരണമായതെന്ന് നാട്ടുകാർ പറയുന്നു