മുണ്ടക്കയം ടൗണിൽ രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്പി ഭാഗത്താണ് അപകടമുണ്ടാക്കിയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെ മുണ്ടക്കയം കോസ്വേ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കുമളി ഭാഗത്തുനിന്നു വന്ന കാർ മുന്പിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയെയും പാതയോരത്ത് പാർക്കുചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വിജനമായ പ്രദേശത്ത് കാർ ഉപേക്ഷിച്ച ശേഷം യാത്രക്കാർ രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ ആർടിഒ രജിസ്ട്രേഷനു കീഴിലുള്ള ഉപ്പുതറ പശുപ്പാറ സ്വദേശിയുടെ പേരിലുള്ള ടാക്സി കാറാണ് അപകടമുണ്ടാക്കിയത്.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത് മുണ്ടക്കയം വഴിയാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ ഇത്തരത്തിൽപ്പെട്ടതാണോയെന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. പ്രാദേശികമായി പിന്തുണ ലഭിച്ചാൽ മാത്രം എത്തിപ്പെടാവുന്ന വിജന മേഖലയിൽ കാറെത്തിയത് മുണ്ടക്കയം സ്വദേശികൾക്ക് സംഭവത്തിൽ പങ്ക് തെളിയിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഒരുമാസം മുമ്പും സമാനമായ രീതിയിൽ മുണ്ടക്കയം ടൗണിൽ രണ്ട് വാഹനങ്ങളെ ഇടിച്ച കാർ നിർത്താതെ പോയിരുന്നു. പിന്നീട് ഈ വാഹനം വണ്ടൻപതാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചത്തെ അപകടത്തിൽ മുണ്ടക്കയം പോലീസ് അന്വേഷണം ഊർജിതമാക്കി.