കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മലയോര ജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാർത്ഥ്യ ബോധത്തോ ടെ നടത്തിയ ചുവടുവെപ്പെന്ന നിലയിൽ പ്രതീക്ഷ നല്കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര മേഖലയിലെ ജനങ്ങളുടെയും ന്യായമായ അവ കാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
കാട്ടിൽ നിന്നെത്തുന്ന വന്യമൃഗങ്ങൾ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കടമയുണ്ട്. മനുഷ്യരുടെ നിലനിൽപ്പിനും അതിജീവനത്തിനത്തിനുമുള്ള പ്രാധാന്യം ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്തുകൊണ്ടാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇൻഫാം, എ.കെ.സി.സി സംഘടനകളും രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക സംഘടനകളും വന നിയമ ഭേദഗതിയിലെ ആ ശങ്കകൾ പുറത്തുകൊണ്ടു വരുന്നതിനും പ്രതിരോധം തീർക്കുന്നതിനും നടത്തിയ പരിശ്രമങ്ങൾ അഭിനന്ദാർഹമാണ്. ജനകീയ വിഷയങ്ങളിൽ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിന് നമുക്കാവണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

+ There are no comments
Add yours