എരുമേലി: ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താൽ എരുമേലിയിൽ വലച്ചതേറെയും അയ്യപ്പഭക്തരെ. ഹർത്താലായിട്ടും തീർഥാടക തിരക്കിനയവുണ്ടായില്ല. എരുമേലിയിലും പരിസര പ്രദേശങ്ങളിലും മുക്കൂട്ടുതറ, കണമല ശബരിമല പാതകളിലും കടകളെല്ലാം അടഞ്ഞുകിടന്നു. കാനന പാതയിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും ഭക്തർ ബുദ്ധിമുട്ടി. എരുമേലിയിലെ അന്നദാന കേന്ദ്രങ്ങളിൽ തിരക്ക് ഏറെ അനുഭവപ്പെട്ടു.കെഎസ്ആർടിസി യുടെ പമ്പ സ്പെഷൽ സർവീസുകൾ മുടങ്ങിയില്ല. അതേസമയം മറ്റ് സർവീസുകൾ നടത്താനായില്ല.
ഉച്ചയ്ക്ക് പോലീസ് അകമ്പടിയോടെ എറണാകുളം, തിരുവനന്തപുരം ഉൾപ്പടെ ദീർഘദൂര സർവീസുകൾ നടത്തി. ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്ന പ്രഖ്യാപനം വിശ്വസിച്ച് തുറന്ന സീസൺ കടകൾ രാവിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെത്തി അടപ്പിച്ചത് സംഘർഷമായതോടെ പോലീസ് എത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബിജെപി എരുമേലി വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീനിപുരം പേഴുംകാട്ടിൽ ഹരികൃഷ്ണൻ (46), ആർഎസ്എസ് പ്രവർത്തകൻ എരുമേലി കോയിക്കൽ വിശാഖ് (24), വാഴക്കാല ഇലവുങ്കൽ അനന്തകുമാർ (25), പൊരിയൻമല വഞ്ചികപ്പാറ കിരൺ സതീഷ് (25), മുളംകുന്നത് നിധീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ 10000 രൂപ വീതം പിഴ ചുമത്താവുന്ന വകുപ്പുകൾ ഇട്ട് കേസെടുത്തെന്ന് പോലീസ് അറിയിച്ചു.സീസൺ കടകൾ അടച്ചത് മൂലം ഭക്തർ ദുരിതത്തിലാവുകയായിരുന്നു. ഭക്ഷണശാലകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടന്നു. ഇതോടെ കടകൾ അടപ്പിച്ചതിനെ ചൊല്ലി ഹർത്താൽ അനുകൂലികളിൽ ഭിന്നാഭിപ്രായങ്ങൾ ശക്തമായി. ഭക്തരെ ബുദ്ധിമുട്ടിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഇതോടെ സീസൺ കടകൾ തുറന്നാൽ അടപ്പിക്കരുതെന്ന് നേതാക്കൾ നിർദേശം നൽകി. ഉച്ച കഴിഞ്ഞ് ഏതാനും കടകൾ തുറന്നു. രാവിലെയും വൈകുന്നേരവും കർമ സമിതി പ്രവർത്തകർ ടൗൺ ചുറ്റി പ്രകടനം നടത്തി. മുക്കൂട്ടുതറ, കണമല, ചേനപ്പാടി എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.