കാഞ്ഞിരപ്പള്ളിയില്‍ ടാക്സി ഡ്രൈവര്‍ക്കുനേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശികളായ നിയാസ് നാസർ, നിസാം നിസാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. റോഡരികില്നിന്നതു ചോദ്യം ചെയ്തെത്തിയ സംഘം ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പഴ്സും പണവും അപഹരിക്കുകയുമായിരുന്നു. കോട്ടയം പൂവന്തുരുത്ത് സ്വദേശിയായ മുണ്ടയ്ക്കല്‍ ജോജോ ജോസഫിനു നേരെയാണ് ആക്രമണമുണ്ടായത്. കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എംസിബിഎസ് സെമിനാരിയിലെ ഓട്ടത്തിനു ശേഷം കാര്‍ അവിടെ പാര്‍ക്ക് ചെയ്ത്, പൊടിമറ്റം ഭാഗത്ത് ബസ് കാത്തുനില്ക്കുകയായിരുന്നു ജോജോ. ഈ സമയം അവിടെയെത്തിയ അക്രമികൾ ജോജോയെ ചോദ്യം ചെയ്തു. തുടർന്ന്, ജോജോയെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഭയന്നുപോയ ജോജോ 27-ാം മൈലിലെ എഫ്സിസി പ്രൊവിന്‍ഷ്യല്‍ ഹൗസിന്റെ വളപ്പിലേക്കു കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവിടെ കോളിംഗ് ബെൽ അമർത്തുന്നതിനു മുന്‍പ് പിന്നാലെയെത്തിയ പ്രതികൾ വീണ്ടും ആക്രമണം തുടർന്നു. ഇവിടെ വച്ച് ജോജോയെ മര്‍ദിച്ച അക്രമികള്‍ ജോജോയുടെ പഴ്സ് പിടിച്ചുപറിച്ചു. മര്‍ദനമേറ്റ് താഴെ വീണ ജോജോയ്ക്കു പരിക്കേറ്റിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമികൾ ഉപേക്ഷിച്ചു പോയതോടെ കാഞ്ഞിരപ്പള്ളി പോലീസിനെ വിളിച്ചാണ് ജോജോ രക്ഷപ്പെട്ടത്.