മുണ്ടക്കയം വരിക്കാനി മൈക്കോളജിയിൽ തോട്ടക്കര പരേതനായ രാജപ്പന്റെ മകന് രഞ്ജിത് (29) മരിച്ച സംഭവവത്തിൽ ജ്യേഷ്ഠ സഹോദരന് അജിത്ത് (32)നെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ സംസ്കാര ചടങ്ങിനെത്തിയ അജിത്തിനെ സംസ്കാര ചടങ്ങിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ അജിത്ത് അമ്മയുമായി വഴക്കിടുന്നതിനിടെ ഇടക്കു കയറി തടസം പിടിച്ച രഞ്ജിത്തിനെ അജിത് പിടിച്ചു തളളുകയായിരുന്നു. സംഭവത്തിന് ശേഷം അജിത്ത് ഒളിവിൽ പോയി. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് രഞ്ജിത്തിനെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സഹോദരൻ അജിത്തിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. സംസ്കാര ചടങ്ങിനെത്തിയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ മരണ കാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയ സ്തംഭനത്തിനു കാരണമായത് അജിത്ത് തളളിയതാണെന്ന കണ്ടെത്തലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റകരമായ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അജിത്തിനെതിരേ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.