മഹാനടൻ തിലകന്റെ ഓർമയ്ക്കായി പെരുവന്താനം മണിക്കല്ലിൽ നിർമ്മിച്ച തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്ക് പ്രവർത്തനം നിലച്ചിട്ടു വർഷങ്ങൾ
മലയോര നാടിനു പുതിയ വികസന മാതൃകയെന്നു ഘോഷിച്ച് പെരുവന്താനം പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ലേക്ക് ആൻഡ് പാർക്ക് പ്രവർത്തനം നിലച്ചിട്ടു വർഷങ്ങൾ പിന്നിടുന്നു.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറി നാളുകൾ പിന്നിടുംമുമ്പ് പ്രവർത്തനം നിലച്ച പാർക്ക് ഇതുവരെ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര പ്രതിഭയായ മഹാനടൻ തിലകന്റെ ഓർമയ്ക്കായാണ് തിലകന്റെ ജന്മനാടായ മണിക്കല്ലിൽ തിലകൻ സ്മാരക പാർക്കും തടാകവും നിർമിച്ചത്. മധ്യകേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച പദ്ധതികളിൽ ഒന്നായിരുന്നു പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിൽ നിർമിച്ച പാർക്ക്. പെരുവന്താനം പഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്. ചെക്ക്ഡാം നിർമിച്ചു വെള്ളം കെട്ടിനിർത്തി അതിൽ പെഡൽ ബോട്ട് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ വിനോദ സഞ്ചാരികൾക്കു കുളിക്കാൻ ക്രമീകരണവും ഇരിപ്പിട സജ്ജീകരണങ്ങളും കോഫി ഷോപ്പുമെല്ലാം ഇതിനോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നു.
തീർഥാടന കേന്ദ്രമായ വള്ളിയാങ്കാവ് ദേവീക്ഷേത്രം, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം തുടങ്ങിയ മേഖലകളിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കും വിധമാണ് പദ്ധതി ഒരുക്കിയിരുന്നത്. പദ്ധതിയോടനുബന്ധിച്ച നിരീക്ഷണ കാമറകളും ഹൈമാസ്റ്റ് ലൈറ്റുമെല്ലാം ക്രമീകരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം ഇന്നു പ്രവർത്തനരഹിതമാണ്. കോവിഡും പ്രളയവുമാണ് പാർക്കിന്റെ താളംതെറ്റിച്ചത്.കോവിഡ് കാലത്തെ നിരോധനം മൂലം ഏറെനാൾ പാർക്ക് അടഞ്ഞുകിടന്നു. പിന്നീട് പദ്ധതി പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്കായില്ല. പെഡൽ ബോട്ട് കരയ്ക്കു കയറ്റിവച്ചതും പിന്നീട് ഇവ കാടുകയറി മൂടിയതും വലിയ വിവാദത്തിന് ഇടയായി. നാളുകൾക്കുശേഷം കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്കു നൽകി പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും ഇതും പരാജയപ്പെട്ടു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നായിരുന്നു പെരുവന്താനം പഞ്ചായത്തിലെ മണിക്കൽ ലേക്ക് ആൻഡ് പാർക്ക്. പദ്ധതിക്കു മേഖലയിൽ വലിയ സ്വീകാര്യതയാണ് ഇതിനു ലഭിച്ചത്. സമീപപഞ്ചായത്തുകൾ പോലും സമാനപദ്ധതികളെക്കുറിച്ച് ആലോചിച്ചിരുന്നു. സന്ധ്യാ സമയങ്ങളിൽ നിരവധി ആളുകൾ ഇവിടെ കുടുംബസമേതം വിനോദത്തിനായി എത്തിയിരുന്നു. നിരവധി സിനിമ ഷൂട്ടിംഗിന്റെ ലൊക്കേഷനുമായി ഇവിടം മാറി. ഇപ്പോൾ എല്ലാം വിസ്മൃതിയിലാണ്ടു. ആധുനിക രീതിയിൽ നവീകരിച്ച പാർക്ക് ഉടൻ പ്രവർത്തനം തുടങ്ങുമെന്നു നാളുകൾക്കു മുമ്പ് പെരുവന്താനം പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപനം നടത്തിയെങ്കിലും തുടർ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.