മുണ്ടക്കയം:പകൽ ചൂടിന്റെ ആധിക്യം കൂടിയതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കച്ചവടം സജീവമായി. കൊല്ലം – ദിണ്ടിഗൽ ദേശീയപാതയോരത്ത് മരത്തണൽ ഉള്ള ഇടങ്ങളിലെല്ലാം ഇത്തരം കച്ചവടങ്ങൾ ഉഷാറായി കഴിഞ്ഞു.രാവിലെ ഒന്പതോടെ ആരംഭിക്കുന്ന കച്ചവടം രാത്രി വൈകിയും തുടരും.
നാരങ്ങാ വെള്ളത്തിനു പുറമെ തണ്ണി മത്തൻ ജ്യൂസ്, കരിന്പിൻ ജ്യൂസ്, മോരുംവെള്ളം, കുലുക്കി സർബത്ത്, വിവിധയിനം പഴ ജ്യൂസുകൾ തുടങ്ങിയവയാണ് വിൽപ്പന. ഉപയോക്താക്കളെ ആകർഷിക്കാൻ തങ്ങളുടേതായ രുചിക്കൂട്ടുകൾ ചേർത്താണ് വിൽപ്പന നടത്തുന്നത്.
പടിഞ്ഞാറൻ ജില്ലകളിൽ നിന്നു കിഴക്കൻ മേഖലയിലേക്ക് ബൈക്കിലും മറ്റ് വാഹനങ്ങളിലും എത്തുന്ന യാത്രക്കാരാണ് പ്രധാന ഉപയോക്താക്കൾ. കച്ചവടം തകൃതിയായി നടക്കുന്നുണ്ടങ്കിലും ഇവയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസ് കട്ടകളുടെയും ശുചിത്വം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്തി പൊതുജനാരോഗ്യം ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.