എരുമേലി: ശബരിമല സീസൺ ഡ്യൂട്ടിയിലായതിനാൽ എരുമേലിയിൽ പോലീസ് ചെക്കിംഗ് കുറവാണെന്ന് സന്തോഷിച്ച പലരും വീടെത്തിയപ്പോൾ കിട്ടിയത് പെറ്റി നോട്ടീസ്. വാഹനമോടിച്ചുപോയ സമയവും വഴിയും തീയതിയും ചെയ്ത കുറ്റകൃത്യവുമെല്ലാം നോട്ടീസിൽ വിശദമായി കണ്ട് അന്തംവിട്ടവർ ഏറെ.ആരും കണ്ടില്ലെന്ന മനസമാധാനത്തോടെ പൊതുസ്ഥലത്ത് രഹസ്യമായി മദ്യപിച്ച പലർക്കും ഇതെല്ലാം അക്കമിട്ട് വിവരിച്ചാണ് പെറ്റി നോട്ടീസ് കിട്ടിയത്.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിന്, മൂന്നു പേരുമായി ബൈക്കിൽ യാത്ര ചെയ്തതിന്, ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന്, ഇങ്ങനെ നിരവധി കുറ്റകൃത്യങ്ങൾക്ക് തെളിവ് സഹിതം വിവരിച്ചും പിഴയടക്കാൻ നിർദേശിച്ചും എരുമേലി പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ വരെ 130 പേർക്കാണ് പെറ്റി നോട്ടീസ് അയച്ചത്.ശബരിമല തീർഥാടനകാലം മുൻ നിർത്തി സ്ഥാപിച്ച സ്ഥിരം ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്നാണ് കുറ്റകൃത്യങ്ങൾ തത്സമയം തന്നെ കണ്ട് അഞ്ച് ദിവസത്തിനകം സ്റ്റേഷനിലെത്തണമെന്ന നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.പ്രധാന പോയിന്റുകളിലെല്ലാം സ്ഥാപിച്ചു. ബാക്കിയുള്ളവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് ഒന്നരക്കോടിയും എരുമേലി പഞ്ചായത്ത് 15 ലക്ഷവുമാണ് ക്യാമറകൾക്കായി അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ എരുമേലി ടൗൺ പരിസരങ്ങൾ ഉൾപ്പടെ 56 പോയിന്റുകളിലാണ് സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ശബരിമല പാതയപ്പാടെ ക്യാമറ വലയത്തിലാകും.ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ മൊബൈൽ ഫോൺ മോഷ്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെയും മകനെയും പിടികൂടാൻ കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് ക്യാമറ ദൃശ്യങ്ങൾ മുഖേനെ പിഴയീടാക്കാൻ നോട്ടീസ് നൽകിക്കൊണ്ടിരിക്കുന്നത്. പോലീസ് ഹൈടെക് സെല്ലിന്റെ ചുമതലയിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലാണ് ക്യാമറ ദൃശ്യങ്ങളുടെ നിരീക്ഷണം.24 മണിക്കൂറും ദൃശ്യങ്ങളുടെ നിരീക്ഷണത്തിനും കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിനും വിവിധ ഷിഫ്റ്റുകളിലായി അഞ്ച് പേരാണ് ഡ്യൂട്ടിയിലുള്ളത്. ദൃശ്യങ്ങൾ തിരുവനന്തപുരത്ത് പോലീസ് ഹെഡ് ക്വാർട്ടേഴ്സിലും ലഭ്യമാകും. 300 മീറ്റർ പരിധിക്കുള്ളിലെ ദൃശ്യങ്ങളാണ് ക്യാമറകളിൽ ലഭ്യമാവുക. ഓട്ടോ റൊട്ടേറ്റ് (താനേ കറങ്ങിക്കൊണ്ടിരിക്കുക ) കാമറകളുമുണ്ട്. വൈദ്യുതിയും സൗരോർജവും ഉപയോഗിച്ചാണ് പ്രവർത്തനം. ദീർഘകാല ഗുണമേന്മയും വാറന്റിയും ഉറപ്പാക്കി കെൽട്രോണിനാണ് ക്യാമറകൾ സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികളും കരാർ നൽകിയത്.ക്യാമറകളുടെ പ്രവർത്തനം സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം.ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ എസ്പി മാരായ ഹരിശങ്കർ, വിനോദ് കുമാർ, ഡിവൈഎസ്പി മാരായ അബ്ദുൾ റഹീം, മധുസൂദനൻ എന്നിവരാണ് ഇപ്പോൾ തീർഥാടനകാല സേവനത്തിന്റെ ചുമതലകൾ വഹിക്കുന്നത്. സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം.