ഭർത്താവ് വക്കീൽ രാമകൃഷ്ണനെ കാണാൻ ഇന്നലെ പൊൻകുന്നം സബ് ജയിലിലെത്തിയ ഭാര്യ അഡ്വ. തമിഴ്ശെൽവി നടുങ്ങി. പൊൻകുന്നം പോലീസ് സ്റ്റേഷനിലും തുടർന്ന് സബ് ജയിലിലും എത്തിയപ്പോഴാണ് രാമകൃഷ്ണൻ വ്യാജപ്പേരുള്ള മോഷ്ടാവാണെന്നും ശരിയായ പേര് ശരവണ പാണ്ഡ്യൻ (32) എന്നാണെന്നും അഭിഭാഷകയായ ഭാര്യ അറിയുന്നത്.
പൊൻകുന്നം മണക്കാട് ശ്രീഭദ്രാ ദേവീക്ഷേത്രത്തിൽ നിന്നു 32,000 രൂപ,കവർച്ച നടത്തിയ തമിഴ്നാട് തേനി സ്വദേശിയായ ശരവണ പാണ്ഡ്യൻ (32) കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ പൊൻകുന്നം സ്റ്റേഷനിലെത്തിയ ശെൽവി ഭർത്താവിന്റെ മുൻകാല മോഷണങ്ങളുടെ കഥകൾകേട്ട് വിതുന്പി.കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ എന്നിവിടങ്ങളിലെ ആറ് കടകളിൽ 2009ൽ മോഷണം നടത്തിയതിൽ മൂന്നര വർഷം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നു. ലോ പഠിക്കാൻ ആഗ്രഹം അറിയിച്ചതനുസരിച്ച് അന്ന് ജയിൽ സൂപ്രണ്ട് നൽകിയ പുസ്തകങ്ങൾ വായിച്ചുള്ള നിയമ പാണ്ഡിത്യവുമായി 2014ൽ മോചിതനായ പാണ്ഡ്യൻ തഞ്ചാവൂരിലേക്കു മടങ്ങി.
അവിടെ ആക്രി കടയിൽ ജോലിയും ചില്ലറ ചെന്പുകന്പി മോഷണവുമായി കഴിയുന്ന കാലത്ത് കടയുടമയുടെ വീട്ടുരേഖകൾ വാങ്ങി രാമകൃഷ്ണൻ എന്ന പേരിൽ വ്യാജ ആധാർ കാർഡ് സംഘടിപ്പിക്കുകയായിരുന്നു. പിന്നീട് മധുരയിലെത്തിയ ഇയാൾ അഭിഭാഷകൻ ചമഞ്ഞ് അവിടെ നിയമവിദ്യാർഥിനിയായിരുന്ന ശെൽവിയുമായി അടുപ്പത്തിലായി 2017ൽ വിവാഹം ചെയ്തു. മാതാപിതാക്കൾ മരിച്ചുപോയെന്നും കേരളത്തിൽ ഏതാനും ബന്ധുക്കളുണ്ടെന്നുമാണ് ശെൽവിയെ ധരിപ്പിച്ചിരുന്നത്.മധുര കോടതി പരിസരങ്ങളിലും വക്കീൽ ഓഫീസുകളിലും പതിവായി കയറിയിറങ്ങി പോലീസ് സ്റ്റേഷനുകളിൽ അഭിഭാഷകൻ ചമഞ്ഞു കേസുകളും പരാതികളും ഒത്തുതീർപ്പാക്കുന്നത് ഇയാളുടെ പതിവായിരുന്നു.
ഇയാൾ വ്യാജവക്കീലാണെന്ന് കണ്ടെത്തി അടുത്തയിടെ പോലീസ് കേസെടുത്തതോടെ മധുരയിൽ നിന്നു മുങ്ങി ചേനപ്പാടിയിലെത്തി. ചിറക്കടവ്, ചേനപ്പാടി പ്രദേശങ്ങളിൽ ഇയാളുടെ അടുത്ത ബന്ധുക്കൾ താമസിക്കുന്നുണ്ട്. ചിറക്കടവിലാണ് സ്കൂൾ പഠനം നടത്തിയിരുന്നതും.രണ്ടു ദിവസം ചേനപ്പാടി കരിന്പുകയത്തുള്ള അച്ഛന്റെ വീട്ടിൽ തങ്ങിയ വേളയിലാണ് ചിറക്കടവ് മണക്കാട് ക്ഷേത്രത്തിൽ മോഷണം നടത്തിയത്. മോഷണമുതലുമായി മടങ്ങി മധുരയിലെത്തിയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അവിടെയെത്തി അറസ്റ്റുചെയ്ത് പൊൻകുന്നം കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു.
ഭർത്താവിനെ പോലീസ് പിടിച്ചുകൊണ്ടുപോയതറിഞ്ഞാണ് ഇന്നലെ ശെൽവി പൊൻകുന്നം പോലീസ് സ്റ്റേഷനിലും തുടർന്ന് സബ് ജയിലിലുമെത്തിയത്. ഭർത്താവിന്റെ യഥാർഥ പേര് ശരവണ പാണ്ഡ്യൻ എന്നാണെന്നും മൂന്നര വർഷം സെൻട്രൽ ജയിലിൽ കഴിഞ്ഞ മോഷ്ടാവാണെന്നും അറിഞ്ഞ് ശെൽവി കണ്ണീരോടെയാണ് മടങ്ങിയത്.