എരുമേലി: എരുമേലിയിലും കണമല കിഴക്കൻ മേഖലയിലും മഴയിലും കാറ്റിലും വൻതോതിൽ നാശ നഷ്ടങ്ങൾ. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം നഷ്ടമായി. റോഡുകളിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്ന് ഗതാഗതം തടസപ്പെട്ടു. ജീവനക്കാരുടെ കുറവ് മൂലം കെഎസ്ഇബി യുടെ സേവനം മിക്കയിടത്തും ലഭിച്ചിട്ടില്ല. 25 ൽ പരം പോസ്റ്റുകളും നിരവധി ലൈനുകളും തകർന്നിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
മൂന്ന് ദിവസമായി കുറുവാമൂഴിയിലും ഒരാഴ്ചയായി കണമല കിഴക്കൻ മേഖലയിലും വൈദ്യുതി നിലച്ചതോടെ നാട്ടുകാർ ദുരിതത്തിലാണ്. കുറുവാമുഴി സെന്റ് മേരീസ് സ്കൂളിന് സമീപം പ്ലാവ് കടപുഴകി നാശനഷ്ടങ്ങളുണ്ടായി. എരുമേലി നിർമല സ്കൂളിൽ റോഡിലേക്ക് രണ്ട് പോസ്റ്റുകൾ തകർത്ത് തേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് കുട്ടികളെ എത്തിക്കാനുള്ള ബസുകൾ സ്കൂൾ വളപ്പിൽ നിന്നു പുറത്തിറക്കാനായിട്ടില്ല. കെഎസ്ഇബി ജീവനക്കാർ എത്തി ലൈനുകളും പോസ്റ്റുകളും മാറ്റിയില്ലെങ്കിൽ ഇന്ന് അധ്യയനം മുടങ്ങുന്ന സ്ഥിതിയിലാണ്.
വിഴിക്കിത്തോട് കണ്ടത്തിൽ ലൂക്കോസിന്റെ വീടിന് മുകളിൽ മരം ഒടിഞ്ഞു വീണു. ഓരുങ്കൽ കടവ്, കനകപ്പലം റോഡുകളിൽ മരങ്ങൾ വീണു കിടക്കുന്നത് നാട്ടുകാർ നീക്കി. കരിമ്പിൻതോട് വനപാതയിലെ റാന്നി ഹൈവേയിൽ ഫയർ ഫോഴ്സും വനപാലകരും ചേർന്ന് റോഡിൽ വീണ വനത്തിലെ മരങ്ങൾ നീക്കം ചെയ്തു.
പമ്പ, അഴുത നദികൾ കരകവിഞ്ഞതോടെ എരുമേലി -ശബരിമല പാതയിലെ കണമലയിൽ പഴയ പാലം വെള്ളത്തിനടിയിലായി. പുതിയ പാലം മൂന്ന് വർഷം മുമ്പ് തുറന്നതിനാൽ ഗതാഗത തടസമില്ല. അറയാഞ്ഞിലിമണ്ണ് പാലം വെള്ളത്തിനടിയിലായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം വെള്ളത്തിനടിയിലായാൽ ഗതാഗതം സാധ്യമല്ല. ചെറിയ ഒരു നടപ്പാലം ആണ് പിന്നെ ആശ്രയം. അഴുത നദിയുടെ കുറുകെയുള്ള മൂക്കംപെട്ടി പാലത്തിൽ തൊട്ടു ചേർന്നാണ് വെള്ളം കരകവിയാറായി ഒഴുകി കൊണ്ടിരിക്കുന്നത്. വൻതോതിലാണ് കൃഷി നശിച്ചിരിക്കുന്നത്. വീശിയടിക്കുന്ന കാറ്റ് ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
ചാത്തൻതറ: കനത്തമഴയെത്തുടർന്ന് കുരുന്പൻമുഴി കോസ് വേയിൽ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ സംഭരണി നിറഞ്ഞ് വെള്ളം ഒഴുകാൻ തുടങ്ങി.രണ്ടുദിവസമായി വെച്ചൂച്ചിറയുടെ വിവിധ ഭാഗങ്ങൾ ഇരുട്ടിലാണ്. തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുമെന്നാണ് കെസ്ഇബി അധികൃതർ പറയുന്നത്. പെരുന്തേനരുവി സംഭരണി നിറഞ്ഞ് വെള്ളം മുകളിലൂടെ ഒഴുകാൻ തുടങ്ങിയതോടെ താഴെ വെള്ളച്ചാട്ടവും ശക്തമായി. കനത്ത മഴയാണ് ഇന്നലെ പകൽ പ്രദേശത്തു ലഭിച്ചത്. പന്പ ഇരുകരകളും മുട്ടിയാണ് ഒഴുകുന്നത്.
കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു. ഇന്നലെ വൈകുന്നേരം ആറോടെ ദേശീയപാത 183ല്‍ പാറത്തോട് പഞ്ചായത്ത് ഒഫീസിന് മുന്പിൽ റോഡിന് കുറുകെ തേക്ക് മരം ഒടിഞ്ഞു വീണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം മുടങ്ങി. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഒരുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കപ്പാട് മൂഴിക്കാട് പറപ്പള്ളില്‍ രാമകൃഷ്ണന് നായരുടെ വീടിന് മുകളിലേക്ക് റബര്‍മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. ആഞ്ഞിലി, റബര്‍, വാഴ, കപ്പ എന്നിവയും മേഖലയില്‍ കാറ്റില്‍ നശിച്ചു.
വാഴൂർ: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴൂർ, ചെങ്ങളം മേഖലയിൽ വ്യാപക നാശനഷ്ടം . കൊടുങ്ങൂരിനും പതിനാലാംമൈലിനുമിടയിൽ ദേശീയപാതയിലേക്ക് മരം കടപുഴകി വീണ് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശീയ പാതയെയുമായി ബന്ധിപ്പിക്കുന്ന പതിനെഴാം മൈൽ – തേക്കാനം റോഡിൽ റബർമരം ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. തേക്കാനത്ത് വീട്ടിൽ ബേബിച്ചന്റെ മൂന്ന് റബർ മരങ്ങൾ കാറ്റിൽ കടപുഴകി വീണു. പതിനേഴാംമൈൽ തുണ്ടത്തിൽ മഹേഷിന്റെ വീട്ടുമുറ്റത്തേക്ക് തേക്ക് ഒടിഞ്ഞ് വീണെങ്കിലും വീടിന് മുകളിൽ പതിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. വൈരമല ബാബുവിന്റെ വീടിന്റെ ഷീറ്റുകൾ കാറ്റത്ത് പറന്നു പോയി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണതിനാൽ മേഖലയിലെ വൈദ്യുതി ബന്ധമാകെ താറുമാറായിരിക്കുകയാണ്. മേഖലയിലെ കപ്പ, ചേന, വാഴ തുടങ്ങിയ കൃഷികളും കാറ്റിൽ നിലംപൊത്തി.
ചെങ്ങളം മേഖലയിൽ കനത്തമഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വ്യാപക നാശ നഷ്ടം സംഭവിച്ചു. ചെങ്ങളം – പൈക റൂട്ടിൽ നായിപ്ലാവിൽ ആഞ്ഞിലി മരം വീണു റോഡുഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊല്ലക്കൊമ്പിൽ സജിയുടെ വീടിനു മുകളിലേക്ക് മരം വീണു മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു. പുരയിടത്തിലെ ഫലവൃക്ഷങ്ങൾ കാറ്റിൽ നിലംപതിച്ചു. കുറ്റിക്കാട്ട് കെ.ടി.ഫിലിപ്പിന്റെ നിർമാണത്തിലിരുന്ന വീടിന് മുകളിലേക്ക് മരം വീണു. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി.