എരുമേലി: ശബരിമലയുടെ പവിത്രത നശിപ്പിച്ച് കേരളത്തെ കലാപഭൂമിയും ഭ്രാന്താലയവുമാക്കാൻ സിപിഎമ്മും ബിജെപിയും യുദ്ധം ചെയ്യുകയാണെന്നും വിശ്വാസികളോടും വിശ്വാസങ്ങളോടുമല്ല ഇവർക്ക് കൂറെന്നും ആന്റോ ആന്റണി എംപി. എരുമേലിയിൽ യുഡിഎഫ് വനിതാ കൂട്ടായ്മ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ വനിതാ കൂട്ടായ്മയും സർവ മത പ്രാർഥനാ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.
തീർഥാടനകാലത്തിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം കലാപഭൂമിയാകും. വിശ്വാസികൾക്കൊപ്പമാണ് എന്നും യുഡിഎഫ് നിലകൊണ്ടിട്ടുള്ളത്. എങ്ങനെയും ഭരണം കിട്ടണമെന്ന ലക്ഷ്യത്തിലാണ് അയ്യപ്പ ഭക്തരുടെ വക്താക്കൾ ആണെന്ന് ബിജെപി നടിക്കുന്നതെന്ന് യുഡിഎഫ് വനിതാ ഏകോപന സമിതി ചെയർപേഴ്സൺ ലതികാ സുഭാഷ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ജനറൽ കൺവീനർ സുഹ്റ മമ്പാട്, വൈസ് ചെയർപേഴ്സൺ ഡെയ്സി ജേക്കബ്, കൺവീനർമാരായ ഷീലാ സ്റ്റീഫൻ, സി. രാജലക്ഷ്മി, ശ്രീജാ ഹരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധ കുര്യൻ, എഐസിസി അംഗം ദീപ്തി മേരി വർഗീസ്, വിക്ടർ ടി.തോമസ്, മാഗി ജോസഫ്, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പി.എ. ഷമീർ, അസീസ് ബഡായി, റോഷി മാത്യു, ഷീബാ, നിർമല ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു