എരുമേലി വഴി തീർഥാടകർ കടന്നുപോകുന്ന പാതകളിൽ സുരക്ഷയില്ലാതെ പാലങ്ങൾ.
ഒരു വർഷം മുമ്പ് മഹാപ്രളയം വിഴുങ്ങിയ പാലങ്ങൾ സുരക്ഷിതമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം. കിഴക്കൻ മേഖലയിലെ എയ്ഞ്ചൽവാലി, അഴുത, മൂക്കംപെട്ടി പാലങ്ങളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണവും നടത്താൻ ഒരു വർഷം പിന്നിട്ടിട്ടും സാധിച്ചിട്ടില്ല. കൈവരികളില്ലെന്ന് മാത്രമല്ല സംരക്ഷണ ഭിത്തികളും ദുർബലമാണ്. എയ്ഞ്ചൽവാലി പാലത്തിന്റെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഒരു വശത്ത് മാത്രമാണ് തകർന്ന് ഒലിച്ചുപോയ അപ്രോച്ച് റോഡ് നിർമിച്ചിട്ടുള്ളത്. 86.75 ലക്ഷം ചെലവിട്ടാണ് നിർമാണം നടത്തിയത്. കൈവരികൾ നിർമിക്കാൻ എട്ട് ലക്ഷം അനുവദിച്ചെങ്കിലും നിർമാണം നടത്തിയിട്ടില്ല. അപ്രോച്ച് റോഡും പാലവും ടാർ ചെയ്തിട്ടുമില്ല. പത്തനംതിട്ട ജില്ലയിലുൾപ്പെട്ട മറു കരയിലാകട്ടെ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും ഇതുവരെയും നിർമിച്ചിട്ടില്ല. ഇവിടെ നാട്ടുകാർ നിർമിച്ച മൺതിട്ടയാണ് അപ്രോച്ച് റോഡ്.
എയ്ഞ്ചൽവാലി – മൂക്കംപെട്ടി – കോരുത്തോട് വഴിയാണ് ഇടുക്കി ജില്ലയിലൂടെയെത്തുന്ന ആയിരക്കണക്കിന് തീർഥാടകർ ശബരിമല യാത്രയ്ക്ക് എളുപ്പമാർഗമായി ഉപയോഗിക്കുന്നത്. കാളകെട്ടിയിലൂടെ ശബരിമല പരമ്പരാഗത വനപാതയിലൂടെ നടന്ന് തീർഥയാത്ര നടത്തുന്ന ഭക്തർ അഴുത നദി കടന്നുവേണം യാത്ര തുടരാൻ. എന്നാൽ, കൈവരികളില്ലാതെ അപകടാവസ്ഥയിലാണ് ഈ പാലം. പ്രളയത്തിൽ ഒഴുകിവന്ന് പാലത്തിന്റെ തൂണുകളിൽ അടിഞ്ഞ തടികൾ ഇനിയും നീക്കിയിട്ടില്ല. മുൻ എംപി തെന്നല ബാലകൃഷ്ണപിള്ളയുടെ വികസന ഫണ്ടിലാണ് നടപ്പാലമായി പാലം നിർമിച്ചത്. മൂക്കംപെട്ടിയിൽ അഴുതയാറിന് കുറുകെയുള്ള കോസ്വേ പാലത്തിലും സുരക്ഷിതത്വം അപകടത്തിലാണ്.
പ്രളയത്തിലും കഴിഞ്ഞയിടെ വെള്ളപ്പൊക്കത്തിലുമായി ഏറെ നാശനഷ്ടങ്ങൾ നേരിട്ട ഈ പാലത്തിന് അറ്റകുറ്റപ്പണികൾ നടത്തിയെന്നാണ് മരാമത്തുവകുപ്പ് പറയുന്നത്. എന്നാൽ, അത് സംരക്ഷണ ഭിത്തിയിൽ മാത്രമായൊതുങ്ങിയെന്നും കൈവരികളില്ലെന്നും അപ്രോച്ച് റോഡുകൾ നിർമിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. എരുമേലിയിൽ ഓരുങ്കൽകടവ് പാലത്തിന്റെ കൈവരികളിൽ തകർന്ന ഭാഗവും പുനർനിർമിച്ചിട്ടില്ല