കിഫ്ബി ഫണ്ടിൽ 13 ജില്ലകളെ ബന്ധിപ്പിച്ചുള്ള നിർദിഷ്ട മലയോര ഹൈവേയുടെ എരുമേലിയിലെ പാതയുടെ നിർമാണത്തിന് ടെൻഡറായി. ഇതിന്റെ നടപടികളുടെ ഭാഗമായി ഇന്നലെ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികളുമായി ചർച്ചയും റോഡിന്റെ സർവേയും നടത്തി. സംസ്ഥാനത്തെ 13 ജില്ലകളിലൂടെയാണ് 12 മീറ്റർ വീതിയിൽ നിർദിഷ്ട മലയോര ഹൈവേ കടന്നുപോവുക. മൊത്തം 1251 കിലോമീറ്ററാണ് ദൈർഘ്യം. കഴിഞ്ഞയിടെ എരുമേലിയിലെ ഉൾപ്പടെ നിർമാണത്തിന് 450.89 കോടി രൂപ കിഫ്ബി ബോർഡ് അനുമതി നൽകിയിരുന്നു. ഇതുവരെ ആകെ 27 മലയോര ഹൈവേ സ്ട്രച്ചുകൾക്കും ഒമ്പത് തീരദേശ ഹൈവേ സ്ട്രച്ചുകൾക്കുമായി ആകെ 2635.46 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്.
ഏഴര കിലോമീറ്റർ ദൂരം
പ്ലാച്ചേരി മുതൽ കരിങ്കല്ലുമുഴി വരെ ഏഴര കിലോമീറ്റർ ദൂരമാണ് നിർദിഷ്ട ഹൈവേയിൽ എരുമേലി മേഖലയിൽ ഉൾപ്പെടുന്നത്. ഇത്രയും ഭാഗം 12 മീറ്റർ വീതിയിലാക്കി ഒമ്പത് മീറ്റർ ടാറിംഗ് ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യയിൽ ചെയ്യാനാണ് ടെൻഡർ നൽകിയിട്ടുള്ളത്. ഇതിനായി മൊത്തം 33.2 കോടി രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിർമാണം നടത്തുന്നത് ഉൾപ്പെടെ മേൽനോട്ടം കേരള റോഡ് ഫണ്ട് ബോർഡിനാണ്. എരുമേലി ടൗൺ ഒഴിവാക്കി മുണ്ടക്കയം വഴി ഇടുക്കി ജില്ലയിലൂടെയാണ് പാതയുടെ റൂട്ട്. എരുമേലിയിലെ ഏഴര കിലോമീറ്റർ ഉൾപ്പടെ കോട്ടയം ജില്ലയിൽ ആകെ 23 കിലോമീറ്റർ ദൂരമാണ് പാതയിൽ ഉൾപ്പെടുന്നത്.
സൗജന്യമായി സ്ഥലം കിട്ടണം
ടെൻഡർ ആയെങ്കിലും റോഡിന്റെ വീതി വർധിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കലാണ് നിർമാണത്തിലെ ആദ്യ കടമ്പ. സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേകമായി ഫണ്ട് ഇല്ല. അനുവദിച്ച ഫണ്ട് മൊത്തം റോഡ് നിർമാണത്തിനാണ് വിനിയോഗിക്കുക. സ്ഥലം സൗജന്യമായി ജനങ്ങൾ വിട്ടുനൽകണം. ജനപ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലരുടെയും മതിലും കൈയാലയും പൊളിച്ചു നീക്കേണ്ടി വരും. അതേസമയം ആരുടേയും വീടുകളും കിടപ്പാടവും കടകളും നഷ്ടപ്പെടില്ലെന്നാണ് പ്രാഥമിക സർവേയിൽ ബോധ്യമായത്.
വനം വകുപ്പിന്റെ അനുമതി വേണം
നിർദിഷ്ട പാതയിൽ ഏറെ ദൂരവും വനമേഖലയാണ്. കനകപ്പലം മുതൽ മുക്കട വരെയും തുടർന്ന് പ്ലാച്ചേരി വരെയും വനപാതയിലൂടെയാണ് നിർദിഷ്ട ഹൈവേ. വന പാതയിൽ റോഡിന്റെ വീതി 12 മീറ്റർ ആക്കി വർധിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു കിട്ടുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. വന്യ മൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞ പാത കൂടിയാണ് ഇത്. മരങ്ങൾ മുറിച്ചു നീക്കാതെ പാതയുടെ വീതി വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നിർമാണം ഗുണനിലവാരത്തിൽ
ഒമ്പത് മീറ്റർ ടാറിംഗ് ഉൾപ്പടെ റോഡിന്റെ എല്ലായിടത്തും മൊത്തം വീതി 12 മീറ്റർ കണക്കാക്കി ദീർഘ കാല ഗുണമേന്മ കൈവരുന്ന കരാർ ആണ് നൽകിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീതി വർധിപ്പിക്കുന്നതോടെ കൊടും വളവുകളുടെ ആധിക്യം കുറയും. റോഡ് താഴ്ന്ന ഭാഗങ്ങൾ ഉയർത്തും. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഒമ്പത് മീറ്റർ വീതിയിൽ ടാറിംഗ്, ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, യൂട്ടിലിറ്റി ഡക്ടുകൾ, ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകൾ, ചെറിയ പാലങ്ങൾ, സൈൻ ബോർഡുകൾ, ബസ് ബേകൾ തുടങ്ങിയവയുടെ നിർമാണമാണ് നടത്തുന്നത്