അപ്രതീക്ഷിത ഹർത്താലിൽ ജനം വലഞ്ഞു.രാവിലെ പുറത്തറിഞ്ഞ ഹർത്താൽ വിവരം ജനങ്ങളെ തെല്ലൊന്നുമല്ല വലച്ചത്. വിവിധ സ്ഥലങ്ങളിലേക്കു പോയവർ സ്ഥലത്തെത്തിയപ്പോഴാണു ഹർത്താൽ വിവരം അറിയുന്നത്. ദൂരസ്ഥലങ്ങളിൽനിന്നും വന്നവർ ഭക്ഷണം കിട്ടാതെ നഗരങ്ങളിൽ വലഞ്ഞു. ഒറ്റപ്പെട്ട ചെറുകടകളാണു ഇവർക്ക് ആശ്വാസമായത്. ശബരിമല തീർഥാടകരെയടക്കം ഹർത്താൽ ബാധിച്ചു. കോട്ടയം – പന്പ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയെങ്കിലും മറ്റു ക്ഷേത്രങ്ങളിലേക്കു പോകാൻ സാധിക്കാതെ നഗരത്തിൽ അയ്യപ്പന്മാർ ബുദ്ധിമുട്ടി.
ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനയുടെ പ്രവർത്തകർപോലും രാവിലെയാണ് ഹർത്താലിനെപ്പറ്റി അറിയുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്ക് രാവിലെ തന്നെ കെഎസ്ആർടിസി സർവീസുകൾ അയച്ചിരുന്നു. പന്പയിലേക്ക് 16 സർവീസുകളാണ് ഇന്നലെ അയച്ചത്. പത്ത് സർവീസുകൾ കൂടി അയച്ചു. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും എറണാകുളത്തേക്കും പോയ ബസുകൾ വിവിധ സ്റ്റാൻഡുകളിൽ പിടിച്ചിട്ടു. പ്രാദേശിക സർവീസുകൾ നടത്തിയില്ല. കുമളിയിലേക്കും രാജാക്കാടിനും പോയ സർവീസുകൾ തിരികെ കോട്ടയം ബസ് സ്റ്റാൻഡിലെത്തി. വൈകുന്നേരം ആറിനുശേഷം സർവീസുകൾ പൂർവസ്ഥിതിയിലായെങ്കിലും യാത്രക്കാർ കുറവായിരുന്നു.
ചെറുകിട ഇടത്തരം ഹോട്ടലുകൾക്ക് സാന്പത്തിക നഷ്ടം നേരിട്ടു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 750 ഹോട്ടലുകൾക്കു ജില്ലയിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൻകിട ഹോട്ടലുകളുടെയും ഗ്രാമീണ മേഖലകളിലെ ചെറുകിട ഹോട്ടലുകളുടെയും ഉൾപ്പെടുത്തിയാൽ നഷ്ടം ഇരട്ടിയാകും. ഹർത്താൽ പ്രഖ്യാപിക്കും മുന്പുതന്നെ പല ഹോട്ടലുകളും ഭക്ഷണത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. പുലർച്ചെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലുകളിൽ ഹർത്താൽ പ്രഖ്യാപനം പുറത്തുവന്നതോടെ നിശ്ചലമായി. അയ്യപ്പന്മാർക്ക് ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചതിന്റെ പേരിൽ ചില വെജിറ്റേറിയൻ ഹോട്ടലുകൾ രാവിലെ 9.30 വരെ തുറന്നുപ്രവർത്തിച്ചു.
കോട്ടയം റെയിൽവേസ്റ്റേഷൻ ഇന്നലെ സജീവമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പഭക്തർക്കായി സ്റ്റേഷനിൽ കെഎസ്ആർടിസി ബസുണ്ടായിരുന്നതിനാൽ പന്പയിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടില്ല. ദീർഘദൂര യാത്രയ്ക്കുശേഷം സ്റ്റേഷനിലെത്തിയവരിൽ പലരും തുടർയാത്രയ്ക്ക് അവസരമില്ലാതെ ബുദ്ധിമുട്ടി. റെയിൽവേ സ്റ്റേഷനിൽനിന്നു വിവിധ സ്ഥലങ്ങളിലേക്കു പോലീസ് വാഹനം ക്രമീകരിച്ചിരുന്നു.