ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലുമുണ്ടായ കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശം. കാറ്റിൽ മരംവീണു മൂന്നു പേർക്ക് പരിക്കേറ്റു, ആറ് വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്. മുട്ടം കവലയ്ക്കു സമീപം പുളിക്കൽ ഓഡിറ്റോറിയത്തിന്റെ മുറ്റത്തെ തേക്ക് മരം കടപുഴകിവീണ് ഓട്ടോറിക്ഷ ഡ്രൈവർ പത്താഴപടി പുത്തൻ വീട്ടിൽ ഹാറൂൺ (19) യാത്രക്കാരൻ കാരയ്ക്കാട് മുഹമ്മദ് ഇസ്മായിൽ (68) എന്നിവർക്കു പരിക്കേറ്റു. ഒട്ടോറിക്ഷ പൂർണമായും തകർന്നു. വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെ തോട്ടുമുക്ക് വെള്ളൂപ്പറമ്പിൽ ഹുബൈൻ (39), ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെ തെക്കേക്കര കല്ലോലിൽ ഷാമോൻ ഷാജഹാൻ (31) എന്നിവർക്കും പരിക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തലപ്പുലം പഞ്ചായത്തിലെ പനക്കപ്പാലത്ത് റോഡ് സൈഡിലെ മരം വീണ് പാണ്ടിയാംമാക്കൽ ഗോപിയുടെ പെട്ടിക്കട തകർന്നു. അപകടസമയത്ത് ഗോപിയും ഭാര്യയും കടയിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിവിധ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ കാറ്റിൽ നിലംപൊത്തി. മഹാലക്ഷ്മി ലക്കി സെന്ററിന്റെ ഗ്ലാസ് ചില്ലുകൾ കാറ്റിൽ തകർന്നു. കൊണ്ടൂരിൽ പുതിയകുന്നേൽ പറമ്പിൽ ഓമന, കുഴിവിള പുത്തൻവീട്ടിൽ മായ രാജേന്ദ്രൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ഈരാറ്റുപേട്ട നടക്കലിൽ കാറ്റിൽ മരം വീണ് നെടുവേലിൽ സത്താർ, പാറയിൽ റഫീഖ്, ഷെരിഫ്, പരീത് എന്നിവരുടെ വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് പരിസരത്ത് മരം ഒടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന കാറിന് നാശനഷ്ടമുണ്ടായി. വിവിധ ഇടങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. അരുവിത്തുറ കോളജ് പടി, ആറാം മൈയിൽ, പനക്കപ്പാലം, കീഴമ്പാറ, ജീലാനിപ്പടി എന്നിവിടങ്ങളിലാണ് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ കൊണ്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി തൂണുകൾ ഒടിഞ്ഞ ഈരാറ്റുപേട്ടയിലെ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തടസപ്പെട്ടു.