പൊൻകുന്നം: കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് മടക്കി നൽകി വ്യാപാര സ്ഥാപനത്തിലെ തൊഴിലാളി മാതൃകയായി. കഴിഞ്ഞ ആറിന് വൈകുന്നേരം ഏഴോടെയാണ് പാലാ റോഡിൽ തിരുക്കുടുംബ പള്ളിക്ക് സമീപം റോഡിൽ കിടന്ന് സമീപത്തെ പ്ലസന്റ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ തമ്പലക്കാട് ഉറുമ്പടയിൽ ജോഷിക്ക് മൂന്നു പവൻ തൂക്കമുളള സ്വണമാല ലഭിക്കുന്നത്.
കിട്ടിയ സ്വണം പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ പോലീസ് ഓഫീസറായ രാജേഷിനെ ഏൽപിച്ചു. പോലീസ് ഉടൻ തന്നെ മാലകളഞ്ഞുകിട്ടിയ വിവരം പത്ര ദൃശ്യമാധ്യമങ്ങളിൽ നൽകിയിരുന്നു.
ഇതിനിടെ തന്റെ മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞ സ്വകാര്യ വാർത്താ ചാനലിലെ ന്യൂസ് റീഡറും ചിറക്കടവ് എസ്ആർവി സ്കൂളിലെ അധ്യാപകനും കൂടിയായ തെക്കേത്തുകവല കുര്യന്നൂർകരോട്ട് ലാൽ പൊൻകുന്നം സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. പൊട്ടിയ മാല നന്നാക്കുന്നതിനായി പഴ്സിനകത്താണ് വച്ചിരുന്നത്.
പഴ്സ് എടുത്തപ്പോൾ മാല താഴെ വീണു പോയതായിരുന്നെന്നു ലാൽ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ജോഷിയുടെ സാന്നിധ്യത്തിൽ എസ്ഐ എ.സി. മനോജ് കുമാറിൽ നിന്നു സമാല ലാൽ ഏറ്റുവാങ്ങി.