എരുമേലി: കഴിഞ്ഞ മാർച്ച് 22 മുതൽ കാണാതായ ജസ്നയെ കണ്ടെത്താൻ പോലീസ് അന്വേഷണം വിഫലമായതോടെ സഹോദരങ്ങൾ നവമാധ്യമങ്ങളിൽ വീഡിയോയിലൂടെ നാടിന്റെ സഹായം അഭ്യർഥിച്ചു. ജസ്നയെക്കുറിച്ച് എന്തെങ്കിലും സൂചനകളോ സംശയങ്ങളോ ഉണ്ടെങ്കിൽ അറിയിക്കണമെന്ന സഹോദരങ്ങളുടെ സങ്കടവും ദുഃഖവും നിറഞ്ഞ
അഭ്യർഥന ആർക്കും നൊമ്പരത്തോടെയേ കാണാനാകൂ.
മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകളും രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് 47 ദിവസം പിന്നിടുമ്പോഴും നേരിയ ഒരു സൂചന പോലുമില്ല. സ്വമേധയാ ഒരു പെൺകുട്ടിക്ക് ഇത്രയും നാൾ എല്ലാ കണ്ണുകളെയും മറച്ച് മറഞ്ഞിരിക്കാനാവില്ല. അപ്പോൾ തട്ടിക്കൊണ്ട് പോകലായിരിക്കാമെന്ന് സംശയിച്ചാൽ എന്താണ് അതിനുള്ള പ്രേരണയും കാരണവും സംശയങ്ങളുമെന്ന ചോദ്യത്തിന് ഉത്തരവുമില്ല. കാണാതായ 22 ന് രാവിലെ പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് കണ്ണിമലയിൽ ബസിലിരിക്കുന്നത് ബാങ്കിന്റെ സിസി കാമറായിൽ പതിഞ്ഞത് മാത്രമാണ് ആകെയുളള തെളിവെന്ന് ബന്ധുക്കൾ പറയുന്നു.
സ്മാർട്ട് ഫോണും നവമാധ്യമ ബന്ധവും പുരുഷ സൗഹൃദവുമില്ലാത്ത പെൺകുട്ടിയായിരുന്നു ജസ്ന. എട്ട് മാസം മുമ്പ് അമ്മ മരിച്ചതിനെ തുടർന്നുള്ള വിഷാദമായിരുന്നു ആകെയുളള ദുഃഖം. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും പണവും സ്വർണവും വേണ്ടാതെ പഠനത്തിൽ മാത്രമൊതുങ്ങിയ പെൺകുട്ടിക്ക് പുറംലോകവുമായി അടുത്ത സമ്പർക്കങ്ങൾ ഏതാനും ബന്ധുക്കളിലും ചുരുക്കം ചില കൂട്ടുകാരികളിലുമായിരുന്നു. തിരിച്ചറിയൽ രേഖയും സർട്ടിഫിക്കറ്റും ആവശ്യത്തിനുളള പണവും വസ്ത്രവുമൊക്കെയായാണ് പലരും നാടുവിടുകയെങ്കിൽ കൈവശം ഇവയൊന്നുമില്ലാതെയാണ് ജസ്നയെ കാണാതായത് .
വിദേശവനിതയെ കഴിഞ്ഞയിടെ കോവളത്ത് കാണാതായതിനൊടുവിൽ കണ്ടെത്തിയത് കൊലപ്പെടുത്തിയ നിലയിലാണ്. കോളിളക്കം സൃഷ്ടിച്ച ഈ തിരോധാന കൊലപാതകത്തിന്റെ നാൾവഴിയിൽ തന്നെയാണ് ജസ്നയുടെ തിരോധാനവും. വിദേശവനിതയുടെ ദാരുണാന്ത്യം പോലെയാകാതെ ശുഭ പര്യവസാനമായി ജസ്നയുടെ തിരോധാനത്തിലേക്ക് വെളിച്ചം വിതറണമെങ്കിൽ അന്വേഷണം വഴിമുട്ടാതെ പുരോഗതിയിലെത്തിയേ മതിയാകൂ. ഇനിയൊരു വിലാപം ഉയരരുത്.
ഇനിയൊരു പെണ്ണിനും നീതി നിശ്ചലമാകരുത്. ഒരു പക്ഷേ നിസാരമാണെന്ന് തോന്നുന്ന സൂചനകളാണെങ്കിലും തങ്ങളുടെ അനിയത്തിക്കുട്ടിക്ക് വേണ്ടി പോലീസിനെ അറിയിക്കണമേയെന്ന് നിറകണ്ണുകളോടെയാണ് ജസ്നയുടെ സഹോദരനും സഹോദരിയും സോഷ്യൽ മീഡിയയിൽ നൽകിയ വീഡിയോയിലൂടെ അഭ്യർഥിക്കുന്നത്.