ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎ സ്എസ് 4 ഗ്രേഡ് റബ്ബർ വില കിലോയ്ക്ക് 271 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും ആഭ്യന്തര വിപണിയിലെ ദൗർലഭ്യവു മാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. റബ്ബർ ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രധാന മാർക്ക റ്റുകളിലെ നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്: ഇന്നലത്തെ വിപണി നിലവാരം (ക്വിന്റലിന്)ആർഎസ്എസ് -4 (ഷീറ്റ് റബ്ബർ): 27,100 രൂപ, ആർഎസ്എസ് 5 : 26,700 രൂപ, ISNR-20: 23,000 രൂപ, ലാറ്റക്സ് (60% DRC): 7,385 രൂപ.
ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലുണ്ടായ വർധനവും പ്രീമിയം ടയറുകളുടെ കയറ്റുമതി കൂടിയതും അന്താരാഷ്ട്രതലത്തിൽ പ്രകൃതിദത്ത റബ്ബറിന്റെ ആവശ്യം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ബാങ്കോക്ക് അടക്കമുള്ള വിദേശ വിപണികളിലും സമാനമായ വിലക്കയറ്റം ദൃശ്യമാണ്. ആഗോളതലത്തിൽ ഉപഭോഗം വർധിക്കുമ്പോഴും പ്രതികൂല കാലാവസ്ഥയും മറ്റ് കാരണങ്ങളും മൂലം വിപണിയിൽ ആവശ്യത്തിന് റബ്ബർ എത്തുന്നില്ലെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിങ് കൺട്രീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന കേരളത്തിലെ റബ്ബർ കർഷകർക്ക്, വില 250 രൂപ കടന്ന് മുന്നേറുന്നത് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് വ്യാപാരികളും വിപണി വിദഗ്ധരും പ്രവചിക്കുന്നത്.

+ There are no comments
Add yours