രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസ് നിർദ്ദേശം. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഹർജിയിൽ എതിർ കക്ഷികളായ രാഷ്ട്രീയ – യുവജന സംഘടനകൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷാണ് കേസ് പരിഗണിച്ചത്. കോളേജിൽ ഇപ്പോഴും സമരം നടക്കുന്നുണ്ടെന്നാണ് ഹർജിയിൽ മാനേജ്മെന്റ് പറഞ്ഞത്. ഇതുമൂലം അഡ്മിഷൻ നടപടികൾ തടസപ്പെട്ടുവെന്നും പരാതി ഉന്നയിച്ചിരുന്നു. കോളേജിൽ നൂറോളം പൊലീസുകാർ ഇപ്പോഴുമുണ്ടെന്ന് സർക്കാർ അറിയിച്ചു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രശ്ന പരിഹാരത്തിന് യോഗം നടന്നു. നിലവിലെ ധാരണ അനുസരിച്ച് ഈ മാസം 12ന് കോളേജ് തുറന്ന് പ്രവർത്തിക്കും. ഈ സാഹചര്യത്തിലാണ് കോളജിന്‍റെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിട്ടത്. നമ്മുടെ നാടാണെന്നും എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാമെന്നും കോടതി വാക്കാൽ പരാമർശം നടത്തി.