കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ മാനിടുംകുഴി വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള കോൺഗ്രസ്-എം തയാറാകണമെന്ന് ജനപക്ഷം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജയിക്കുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം മത്സരിക്കുകയും നാമമാത്രമായ സീറ്റുകളിൽ മാത്രം വിജയിച്ച് തങ്ങൾ വലിയ ശക്തിയാണെന്ന് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണ് ഇപ്പോൾ മാണി ഗ്രൂപ്പ് ചെയ്യുന്നത്.
ഉപതെരഞ്ഞെടുപ്പിൽ പത്ത് വോട്ട് പോലും പിടിക്കില്ലെന്ന യാഥാർഥ്യം മനസിലാക്കി ഇടതുപക്ഷത്തിന് പിന്തുണ നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജനപക്ഷം ആരോപിച്ചു. പാർട്ടിയുടെ എംഎൽഎയുടെ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എം തനിച്ച് മത്സരിക്കാൻ തയാറാകണമെന്നും ജനപക്ഷം തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറായി കഴിഞ്ഞുവെന്നും ജനപക്ഷം നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.
നിയോജക മണ്ഡലം യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. റിജോ വാളന്തറ, വിമല ജോസഫ്, റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, ഷാജി കൊച്ചേടം, ജോഷി കപ്പിയാങ്കൽ, ടോണി മണിമല, ബിനോയി മാർട്ടിൻ, ഷൈജു വെട്ടികുന്നേൽ, ഔസേപ്പച്ചൻ പൂലാനിമറ്റം, ദിലീപ് കൊണ്ടൂപറമ്പിൽ, മോനാ പൊടിപാറ, അജിത് മാത്യു എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.