എരുമേലി: കഞ്ചാവ് ലഹരിയിൽ മനോനില തെറ്റിയ യുവാവിനു വെട്ടേറ്റു. മർദനം സഹിക്കവയ്യാതെ രക്ഷപ്പെടാനായി പിതാവ് വെട്ടിയതാണെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ് കിടന്ന യുവാവിനെ മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തി ആശുപത്രിയിലാക്കി. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി എലിവാലിക്കരയിൽ ഇന്നലെ രാവിലെയാണ് സംഭവം. എലിവാലിക്കര കരിമ്പാനിയിൽ പ്രകാശി(36) നാണ് കൈയിൽ വാക്കത്തി കൊണ്ട് വെട്ടേറ്റത്.
പിതാവ് നാരായണൻ (ജോൺ-81 ) ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ് വീടിന്റെ മുറ്റത്ത് വീണുകിടന്ന പ്രകാശിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ തയാറായില്ല. <br> വർഷങ്ങളായി കഞ്ചാവ് ഉപയോഗം മൂലം മാനസിക അസ്വാസ്ഥ്യമുള്ള പ്രകാശ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ഇയാളുടെ ആക്രമണം മൂലം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ചു പോയതാണെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മണിമല സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. <br> അറസ്റ്റിലായ നാരായണനെ കോടതിയിൽ ഹാജരാക്കി.