എരുമേലി: ശബരിമല തീർഥാടനം ഒരാഴ്ചയോളമെത്തുമ്പോഴും എരുമേലിയിൽ അയ്യപ്പഭക്തരുടെ തിരക്ക് കുറയുന്നതല്ലാതെ വർധിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാനില്ല. അതേസമയം വീണ്ടും നിരോധാജ്ഞ നീട്ടാൻ നീക്കം.നിരോധനാജ്ഞയുടെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇന്ന് മുതൽ രണ്ട് ആഴ്ചത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടാൻ പോലീസ് ആവശ്യപ്പെട്ട് ശിപാർശ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് അംഗീകരിച്ച് അനുകൂല തീരുമാനമായെങ്കിലും ശബരിമലയിൽ നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് തർക്കമുണ്ടായതോടെ എരുമേലി ഉൾപ്പെടെ ഔദ്യോഗിക പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
തീർഥാടകരെ അനുഗമിക്കുന്ന ബന്ധുക്കളായ സ്ത്രീകളെ പമ്പയിലേക്ക് പോലും പോകാൻ അനുവദിക്കാതെ തടഞ്ഞ സംഭവങ്ങൾ മുൻനിർത്തിയാണ് നിരോധനാജ്ഞ നീട്ടാൻ ആവശ്യപ്പെട്ടതെന്ന് സിഐ ടി.ഡി. സുനിൽകുമാർ പറഞ്ഞു.തീർഥാടക വരവ് നന്നേ കുറഞ്ഞെങ്കിലും വൻ പോലീസ് സംഘവും കനത്ത സുരക്ഷാ സന്നാഹങ്ങളുമാണ് എരുമേലിയിലുടനീളം മെറ്റൽ ഡിറ്റക്ടർ വഴിയാണ് ക്ഷേത്രങ്ങളിലും മസ്ജിദിലും പ്രവേശനം. 600 ഓളം പോലീസുകാരാണ് സ്പെഷ്യൽ ഡ്യൂട്ടിക്ക് തമ്പടിച്ചിരിക്കുന്നത്. പേട്ടതുള്ളൽ പാതയായ ടൗൺ റോഡിൽ ഭക്തരെക്കാൾ കൂടുതൽ പോലീസ് ആണ്. വ്യാപാരികൾ കടുത്ത ആശങ്കയിലാണ്. കച്ചവടം തീരെ കുറഞ്ഞെന്ന് ഇവർ പറയുന്നു.
ഇതിനേക്കാൾ പരിതാപകരമാണ് കെഎസ്ആർടിസി യുടെ സ്ഥിതി. വരുമാനം തീരെ കുറഞ്ഞു. പമ്പ സ്പെഷ്യൽ ബസുകളിൽ ഭക്തർ കുറഞ്ഞതോടെ സർവീസുകളും കുറഞ്ഞു. ഒരു ബസ് നിറയെ ഭക്തരെ കിട്ടാൻ വഴിക്കണ്ണുമായി മണിക്കൂറുകൾ കാക്കണം. ക്ഷേത്രത്തിൽ വരുമാനം കുറഞ്ഞു. ദേവസ്വത്തിന്റെ കടകളുടെ ലേലം തുടർച്ചയായി പരാജയപ്പെടുകയാണ്. മുമ്പ് മുല്ലപ്പെരിയാർ വിഷയം എരുമേലിയിൽ സീസൺ കച്ചവടത്തെ നഷ്ടത്തിലാക്കിയിരുന്നു. ഇത്തവണ ഇതേ അവസ്ഥയെത്തുമോയെന്ന ആശങ്ക ശക്തമാണ്.