ജലവിതരണ കുഴലിലെ വാൽവിൽ നിന്നു ചോരുന്ന വെള്ളം ഹോസുകളിലൂടെ എടുക്കുന്നത് തടയുന്നതിനായി കോൺക്രീറ്റ് സ്ലാബ് ഇട്ട് മൂടാൻ വന്ന ജീവനക്കാരോട് നാട്ടുകാർ പറഞ്ഞതിങ്ങനെ. ഒന്നുകിൽ വാട്ടർ കണക്ഷൻ തരിക, അല്ലെങ്കിൽ വെള്ളം എടുക്കാൻ അനുവദിക്കുക. ഒടുവിൽ നാട്ടുകാരുടെ സംഘടിത എതിർപ്പിന് മുമ്പിൽ നിവൃത്തിയില്ലാതെ ജീവനക്കാർ പിൻവാങ്ങി.
ഇന്നലെ എരുമേലി നേർച്ചപ്പാറ സെന്റ് മേരി ഭാഗത്താണ് സംഭവം. രണ്ടര വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതാണ് 63 കോടിയുടെ എരുമേലി ജലവിതരണ പദ്ധതി. ഇത്രയും കാലമായിട്ടും പദ്ധതിയിൽ നിന്ന് ജലവിതരണ കണക്ഷനുകൾ ആർക്കും നൽകിയിട്ടില്ല. നൽകാത്തതിന് കാരണം വകുപ്പിലെ കെടുകാര്യസ്ഥതയാണ്. ജലക്ഷാമം രൂക്ഷമായ സെന്റ് മേരിയിൽ പദ്ധതിയിലെ ജലവിതരണ കുഴലിന്റെ വാൽവിൽ ചോർന്നൊലിക്കുന്ന വെള്ളം ഹോസുകളിൽ ശേഖരിച്ചാണ് നാട്ടുകാർ എടുക്കുന്നത്. ഇത് തടയുന്നതിന് വാൽവിന് മുകളിൽ സ്ലാബ് ഇടാൻ വേണ്ടിയാണ് ഓവർസിയറും കരാർ തൊഴിലാളികളും എത്തിയത്. ഇത് നാട്ടുകാർ സംഘടിതമായി തടയുകയായിരുന്നു.
ഒട്ടേറെ നാട്ടുകാർ വീടുകളിലേക്ക് ഹോസുകളിട്ട് വെള്ളം ശേഖരിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളിലൂടെ നിരവധി ഹോസുകളാണ് ഇതിനായി ഇട്ടിരിക്കുന്നത്. വാഹനങ്ങൾ കയറിയാൽ പൊട്ടാത്ത ഹോസുകളിലാണ് വെള്ളമെടുക്കൽ. വാൽവിലൂടെ ചോരുന്ന വെള്ളം കെട്ടിക്കിടന്ന് ഹോസുകളിൽ നിറഞ്ഞ് വീടുകളിലേക്കെത്തും. ആവശ്യമായ വെള്ളം ദിവസവും ഇങ്ങനെ കിട്ടും. ആരോ ഒരാൾ ചെയ്ത ഈ മാർഗം വിജയമായതോടെ നാട്ടുകാരെല്ലാം ഹോസുകളിലൂടെ വെള്ളമെടുക്കൽ തുടങ്ങുകയായിരുന്നു.
ഇതിന് മുമ്പ് വരെ പണം മുടക്കി ടാങ്കർ ലോറികളിലാണ് നാട്ടുകാർ വെള്ളം കൊണ്ടുവന്നിരുന്നത്. എന്നാൽ, ഹോസ് മാർഗം പണച്ചെലവില്ലാതെ യഥേഷ്ടം വെള്ളം കിട്ടിയതോടെ സ്വകാര്യ വെള്ളവിതരണ ഏജൻസികൾക്ക് ഓർഡർ കിട്ടാതായി. ഇന്നലെ ജീവനക്കാർ വാൽവ് അടച്ച് സ്ലാബിടാൻ വന്നതിന് പിന്നിൽ സ്വകാര്യ കുടിവെള്ള ഏജൻസികളുടെ സ്വാധീനം മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. പദ്ധതിയിൽ വാട്ടർ കണക്ഷൻ ലഭിക്കുന്നത് വരെ ഹോസ് മാർഗം വെള്ളമെടുക്കുമെന്ന തീരുമാനത്തിലാണ് നാട്ടുകാർ.