ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ വൃത്തിയാക്കിയ കാഞ്ഞിരപ്പള്ളി മിനിസിവിൽസ്റ്റേഷൻ പരിസരം വീണ്ടും മാലിന്യക്കൂന്പാരമായി. വിദ്യാർഥികൾക്കുംമറ്റും മാതൃകയാകേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് മാലിന്യം തള്ളുന്നതെന്ന വിരോധാഭാസം സിവിൽസ്റ്റേഷൻ പരിസരത്തുവന്നാൽ ഏവർക്കും കാണാം. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ സിവിൽ സ്റ്റേഷന്റെ പരിസരങ്ങൾ വൃത്തിയാക്കിയതാണ്. എന്നാൽ, ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും ഇവിടെ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരിക്കുകയാണ്. സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് വളപ്പിൽ തന്നെ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പേപ്പറുകളും പ്ലാസ്റ്റിക്ക് കൂടുകളും ഭക്ഷണ മാലിന്യങ്ങളും എല്ലാം ഇതിലുൾപ്പെടും.
സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് വളപ്പിൽതന്നെ കൂട്ടിയിട്ടിരിക്കുന്നത്. എസ്ബിഐ ബാങ്കിന് സമീപമുള്ള കവാടത്തിനോട് ചേർന്നാണ് മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. മാതൃകയാകേണ്ട അധികൃതർ തന്നെ താലൂക്കിലെ ഭരണ സിരാ കേന്ദ്രമായ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ ഇത്തരത്തിൽ അലക്ഷ്യമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് എന്നതാണ് വിരോധാഭാസം. വില്ലേജോഫീസിനോട് ചേർന്നാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത് എന്നതു കൊണ്ട് തന്നെ ദുർഗന്ധം സഹിച്ച് കഴിയേണ്ട ഗതികേടിലാണ് ഇവിടത്തെ ജീവനക്കാർ.
നേരത്തെ മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവ് സംഭവമായിരുന്നു. എന്നാൽ, ഇത് വിലക്കിയതോടെ കത്തിക്കുന്നത് നിർത്തിയെങ്കിലും മാലിന്യ നിക്ഷേപം യഥേഷ്ടം തുടർന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ തള്ളുവാൻ പാടില്ലെന്ന് തഹസിൽദാർ ഓരോ സ്ഥാപന മേലധികാരികൾക്കും മുന്നറിയിപ്പ് നൽകിയെങ്കിലും ഫലം കാണാത്ത സ്ഥിതിയാണ് നിലവിലുള്ളത്.