കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വില്ലേജിലെ താരിഫ് വില നിശ്ചയിച്ചതിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ളതും വാണിജ്യപ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്ക് ഫെയര്‍വാല്യൂ കുറവും ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ക്കും മതിയായ ഗതാഗതസൗകര്യമോ വെള്ളമോ വെളിച്ചമോ ഇല്ലാത്ത കോളനി പ്രദേശങ്ങള്‍ക്കും നീതിക്കു നിരക്കാത്തതും അന്യായവുമായ വിലയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇതു ചൂണ്ടിക്കാട്ടി പല അപേക്ഷ കളും പരാതികളും നിവേദനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍, സേവന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉന്നതാധികാരികള്‍ക്കും ഭര്ണ കര്‍ത്താക്കള്‍ക്കും നല്‍കിയെങ്കിലും നാളിതുവരെ യാതൊരു ഫലവും കണ്ടിട്ടില്ല. പലരും വസ്തു വില്‍ക്കേണ്ട അവസരത്തില്‍ മാത്രമാണ് തന്റെ വസ്തുവിന്റെ താരിഫ് വില ഉയര്‍ന്ന നിരക്കിലാണെന്നുള്ള വസ്തുത മനസിലാക്കുന്നത്. ബ്ലോക്ക് നമ്പർ 12,14 ൽപ്പെട്ട സ്ഥലങ്ങളെ അപേക്ഷിച്ച് വില്ലേജിലെ ബ്ലോക്ക് 11-ല്‍പ്പെട്ട വസ്തുക്കളുടെ യാഥാര്‍ഥ കമ്പോളവിലയേക്കാള്‍ നാലും അഞ്ചും ഇരട്ടി വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ താരിഫ് വില നിശ്ചയിച്ചിരിക്കുന്നത്. അധിക ആധാരചെലവ് ഭയന്ന് പലരും പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവാതെ നട്ടംതിരിയുന്നു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം നടത്തേണ്ടവര്‍, മക്കള്‍ക്ക് വസ്തു ഇഷ്ടദാനം കൊടുക്കേണ്ടവര്‍, കൂട്ടവകാശ ഒഴിവുകുറി എഴുതേണ്ടവര്‍, പെണ്മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ വസ്തു വില്‍ക്കേണ്ട രക്ഷിതാക്കള്‍, ഭീമമായ കടക്കെണി മൂലം വസ്തു വില്ക്കാന് നിര്ബന്ധിതരായവര്, ഗുരുതരമായ രോഗ ചികിത്സയ്ക്ക് ഭൂമി വില്ക്കുന്നവര്, കിടപ്പാടത്തിനുവേണ്ടി സ്ഥലം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരെയാണ് അന്യായമായ വില നിർണയം ഏറെ ബാധിച്ചിരിക്കുന്നത്.
2010-ല്‍ താരിഫ് വില നിർണയ സമയത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ അധികാരികള്‍ നേരിട്ട് പരിശോധിക്കാതെ വില നിര്ണയിച്ചതാണ് അപാകതകൾക്ക് കാരണമെന്നും സമീപവില്ലേജുകളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ന്യായവില നിശ്ചയിച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളി വില്ലേജിലാണെന്നും ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതിന് മാറ്റം ഉണ്ടാകുവാന്‍ ഏല്ലാ രാഷ്ട്രീയ സംഘടനകളുടെയും ജനപ്രതിനിധികളുടേയും കൂട്ടായ ശ്രമമുണ്ടാകണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വില്ലേജിലെ വസ്തു ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ചെറുകിട വസ്തു ഉടമകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് റസിലി തേനമ്മാക്കല്‍ അധ്യക്ഷത വഹിച്ചു