വർഷങ്ങളായി ലക്ഷങ്ങളുടെ ഫണ്ട് ചെലവഴിച്ചു നിർമിച്ച പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കാത്തതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. എരുമേലി പഞ്ചായത്ത് ഓഫീസിലും വിവിധ പദ്ധതികൾ നടപ്പിലാക്കിയ കമുകിൻകുഴി, ചെമ്പകപ്പാറ എന്നിവിടങ്ങളിലുമായിരുന്നു പരിശോധന.കോട്ടയം വിജിലൻസ് ഡിവൈഎസ്പി പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണു പരിശോധന നടന്നത്. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിശോധനയിൽ പദ്ധതികളുടെ രേഖകൾ പൂർണമായി കണ്ടെടുത്തു പരിശോധിക്കാനായില്ല. പദ്ധതി സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒട്ടേറെ അപാകതകൾ കണ്ടെന്ന് വിജിലൻസ് സംഘം പറയുന്നു.
നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിലാണ് പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രം. ഇതിനായി 2010 കാലയളവിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങി സംസ്കരണ യൂണിറ്റും ആധുനിക അറവുശാലയും കോൺക്രീറ്റ് സ്ലാബ് കുഴികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള പൊതു ശ്മശാനവുമാണ് നിർമിച്ചത്. എന്നാൽ, വർഷങ്ങളായിട്ടും അറവുശാലയുടെ പ്രവർത്തനം തുടങ്ങിയില്ല. പൊതു ശ്മശാനം നിർമിക്കാതെ ആദ്യ ഫണ്ട് ചെലവിട്ടു. വീണ്ടും കഴിഞ്ഞയിടെ ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനം നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങാനായില്ല. ആധുനിക ഇൻസിനറേറിന്റെ നിർമാണവും നടത്താനായില്ല. എന്നാൽ ഇതിനും ഫണ്ട് ചെലവിട്ടെന്നാണ് രേഖകളിലുള്ളത്. വർഷങ്ങളായി വേർതിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ വൻ തോതിൽ കമുകിൻകുഴിയിലെ പദ്ധതികളുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നതും പരിശോധനയിൽ കണ്ടെത്തി.
സ്ഥലം വാങ്ങൽ, റോഡ് നിർമാണം, വൈദ്യുതി ലൈനുകൾ, ട്രാൻസ്ഫോർമർ, കുഴൽക്കിണർ നിർമാണം എന്നിവയുൾപ്പടെ മൊത്തം കോടികളാണ് ചെലവിട്ടത്. എന്നാൽ, ഇത്രയും തുക ചെലവിട്ട പദ്ധതികൾ വർഷങ്ങളായി പ്രവർത്തനം തുടങ്ങിയിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2010ലാണ് ചെമ്പകപ്പാറയിൽ വൃദ്ധസദനത്തിനു പദ്ധതി തുടങ്ങിയത്. ലോക ബാങ്ക് സഹായത്തോടെ സ്ത്രീ, പുരുഷ വയോധികർക്ക് പ്രത്യേക ബ്ലോക്കും അടുക്കളയും അനുബന്ധ താമസ സൗകര്യങ്ങളും ഒരുക്കി വൃദ്ധസദനം നിർമാണം പൂർത്തിയാക്കിയിട്ടും വർഷങ്ങളായി പ്രവർത്തനം തുടങ്ങിയിട്ടില്ല. കൂടുതൽ പരിശോധന നടത്തി തുടർ നിയമനടപടികൾക്കായി വൈകാതെ റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് വിഭാഗം അറിയിച്ചു.