തമിഴ്നാട്ടിൽ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു. ഒരുകിലോ തക്കാളിക്ക് ഏഴുരൂപയാണ് കന്പത്ത് കൃഷിക്കാരുടെ ചന്തയായ ഉഴവർമാർക്കറ്റിൽ. 20 രൂപ വിലയുണ്ടായിരുന്ന തക്കാളിക്കാണ് ഈ വിലയിടിവ്. മറ്റു പച്ചക്കറികളുടേയും സ്ഥിതി വ്യത്യസ്ഥമല്ല. തമിഴ്നാട്ടിൽ മഴയേതുടർന്ന് പച്ചക്കറി കൃഷി തകർന്നിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടുതൽ എത്തിയതും കർഷകർക്ക് വിനയായി. മഴയ്ക്കുശേഷം കൃഷിയിറക്കി മികച്ച ഉത്പാദനം ലഭിച്ചപ്പോൾ വിലയിടിവാണ് കർഷകർ നേരിടുന്ന പ്രതിസന്ധി. ഉത്പാദനം വർധിച്ചതാണ് വിലയിടിവിനു കാരണം. പച്ചമുളക് കിലോക്ക് ഇരുപതു രൂപ, വെണ്ടക്ക – 10 രൂപ, കിഴങ്ങ്, സവോള, ഉളളി എന്നിവയ്ക്ക് കിലോക്ക് 20 രൂപ വീതമായിരുന്നു കഴിഞ്ഞദിവസത്തെ വില. ബീൻസിന് 35 രൂപയും.
തമിഴ്നാട്ടിലെ ഗുഡല്ലൂരിൽ ഞായറാഴ്ചകളിൽ പുതതായി പച്ചക്കറി ചന്ത ആരംഭിച്ചതും പച്ചക്കറിവില താഴാൻ ഇടയായി. കന്പത്തെ ചന്ത ചൊവ്വാഴ്ചയാണ്. കന്പത്ത് ഉഴവർമാർക്കറ്റ് എല്ലാദിവസവുമുണ്ട്