കിഴക്കൻ മലയോര മേഖലയിലെ യാത്രയ്ക്കു പ്രത്യേകാനുഭവമാണ്. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് ഇതിനോടകം രണ്ടുതവണ കിഴക്കൻ മേഖലയിലെത്തിയിട്ടുണ്ട്. വിസ്തൃതമായ സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ഗവി വരെയുള്ള പ്രദേശത്ത് എത്തി വോട്ടഭ്യർഥന നടത്തി. സാധാരണനിലയിൽ ഒരു ലോക്സഭാ മണ്ഡലം സ്ഥാനാർഥിക്ക് ഗവി വരെയൊക്കെ എത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇത്തവണ പര്യടനത്തിന്റെ കാര്യത്തിൽ എൽഡിഎഫിന് ഒട്ടേറെ നേട്ടങ്ങളുണ്ടായി.
കഴിഞ്ഞ മാർച്ച് ഒന്പതിന് അവരുടെ സ്ഥാനാർഥി പ്രഖ്യാപനം നടന്നതാണ്. മാർച്ച് അഞ്ചിനു തന്നെ വീണാ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുമെന്നതിൽ സിപിഎം ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. അന്നുമുതൽ ഇങ്ങോട്ട് സ്ഥാനാർഥി വോട്ടർമാർക്കിടയിലാണ്. 13 ലക്ഷത്തിലധികം വരുന്ന പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരിൽ നല്ലൊരു പങ്കിനെയും നേരിൽ കാണാൻ ശ്രമിച്ചു. പര്യടനം തന്നെ മൂന്ന് റൗണ്ടുകളായിട്ടാണ് തീരുമാനിച്ചിരുന്നത്. ഉച്ചവെയിലിന്റെ കാഠിന്യം കാരണം രാവിലത്തെ പരിപാടി എല്ലാദിവസവും 11ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതു പൂർത്തിയാകുന്പോഴേക്കും മിക്കപ്പോഴും ഒരു മണിയോടടുക്കും.
പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പര്യടനം. എതിരാളികൾ എത്തിയപ്പോഴേക്കും വീണയുടെ പര്യടനം ആദ്യ റൗണ്ട് പൂർത്തീകരിച്ചിരുന്നു.എത്ര വൈകിയാലും അങ്ങാടിക്കലിലെ വീട്ടിൽ രാവിലെ തന്നെ സ്ഥാനാർഥി സജീവമാകും. കുടുംബകാര്യങ്ങൾ അന്വേഷിക്കണം. എംഎൽഎയെന്ന നിലയിൽ ഇടപെടേണ്ട വിഷയങ്ങളുണ്ട്. രാത്രി ഏറെ വൈകിയാണ് പര്യടനം അവസാനിപ്പിച്ചെത്തുന്നത്. നേരം പുലർന്നാൽ ആദ്യം വീട്ടുകാരുമായിട്ടാണ് ചർച്ച. ഭർത്താവ് ജോർജ് ജോസഫും മക്കളും ഒക്കെ സഹായത്തിനുണ്ട്. സാധാരണ വീട്ടമ്മയെപോലെ നിന്ന് അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചശേഷമാണ് യാത്ര. സ്ഥാനാർഥി പര്യടനം അടക്കമുള്ള പരിപാടികളുടെ ഏകോപനം എൽഡിഎഫ് തെരഞ്ഞെടുപ്പു സമിതിക്കാണ്.
പര്യടനത്തിന്റെ അവസാനനാളുകളിൽ കോന്നി നിയോജകമണ്ഡലത്തിൽ സ്ഥാനാർഥി ഇനി ചെന്നെത്താനുള്ള മലയോര മേഖലയിലൂടെയാണ് യാത്ര. എല്ലായിടത്തും പ്രവർത്തകർ തികഞ്ഞ ആവേശത്തിലാണ്. തുടക്കം മുതൽ എൽഡിഎഫിനു ലഭിക്കുന്ന പിന്തുണയുമിതാണ്. പ്രചാരണം ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ചോർന്നു പോകാത്ത ആവേശമാണ് തന്റെ കരുത്തെന്ന് വീണ പറഞ്ഞു.സീതത്തോട്ടിലെ ഗുരുനാഥൻമണ്ണിലാണ് രാവിലെ പര്യടനം തുടങ്ങിയത്. നൂറുകണക്കിന് പേരാണ് സ്ഥാനാർഥിക്ക് സ്വീകരണം നല്കാൻ എത്തിയത്. എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷനുകൾ വർധിപ്പിച്ചതും വിതരണം കാര്യക്ഷമമാക്കിയതുമെല്ലാം വിഷയമാക്കുന്നുണ്ട്. ഉരുൾപൊട്ടലിന്റെ രൂക്ഷതയും തുടർന്ന് പുനരധിവാസം മുടങ്ങുകയും ചെയ്ത മേഖലകളിലും ആശ്വാസവാക്കുകളുമായെത്തി. നാട്ടുകാരുടെ പ്രശ്നങ്ങൾക്കു പരിഹാരം പറഞ്ഞാണ് യാത്ര.
നേതാക്കളായ പി അജയകുമാർകുമാർ, കെ. യു. ജനീഷ്കുമാർ, പി. ആർ. ഗോപിനാഥ്, മലയാലപ്പുഴ മോഹനൻ, വി. മുരളിധരൻ, സംഘേഷ് ജി .നായർ, കെ. രാജേഷ്, എ . ദീപകുമാർ, മങ്ങാട് സുരേന്ദ്രൻ, സീതത്തോട് മോഹനൻ, എബ്രഹാം ചെങ്ങറ, സണ്ണി ജേക്കബ് എന്നിവർ പര്യടന പരിപാടിയിൽ സ്ഥാനാർഥിക്കൊപ്പം പങ്കെടുത്തു