വൈക്കം: പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉൽസവത്തിന് ഇന്നലെ കൊടിയേറി. ഇന്നലെ രാവിലെ ഏഴിന് തന്ത്രി മുഖ്യൻമാരായ ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കൽ ബ്രഹ്മശ്രീ നാരായണൻ നന്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ടു മനയ്ക്കൽ ബ്രഹ്മശ്രീ നാരായണൻ നന്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്.
തുടർന്ന് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.പി. രാമരാജ പ്രേമപ്രസാദ് ഭദ്രദീപം കൊളുത്തി. പ്രസിദ്ധ ചലച്ചിത്ര പിന്നണിഗായിക കെ.എസ്. ചിത്ര കലാമണ്ഡപത്തിലും സ്വരമണ്ഡപത്തിലും ഭദ്രദീപം തെളിച്ചു. തുടർന്ന് ഒന്പതിന് ശ്രീബലി നടന്നു. കലാമണ്ഡപത്തിലും സ്വരമണ്ഡപത്തിലും തിരി തെളിഞ്ഞതോടെ ക്ഷേത്രനഗരി ഇനി 12 ദിനരാത്രങ്ങൾ സംഗീത സാന്ദ്രമാകും.