തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിത യാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലായിരുന്നു.

വൈകിട്ട് 6മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരു ന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധി കൃതര്‍ വ്യക്തമാക്കുന്നത്. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 

മാര്‍ച്ച് 12-ന് തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ അജിൻ ജെറി എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ ജെറി പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്‍സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.