മൂന്നു വയസ് മുതൽ മണിമലയാറിനെ കളിത്തട്ടാക്കിയ കായികാധ്യാപകൻ രണ്ട് അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ചെന്ന് മാത്രമല്ല, നീന്തലിൽ ഗുജറാത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി മത്സരിച്ച് കേരളത്തിനു വേണ്ടി നേടിയത് മൂന്ന് ഒന്നാം സ്ഥാനങ്ങൾ. എരുമേലി കൊരട്ടി സ്വദേശിയും മഞ്ഞക്കാലയിൽ ജയിംസ് – റോസമ്മ ദമ്പതികളുടെ മകനും തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിലെ കായികാധ്യാപകനുമായ ജെയ്സൺ ജയിംസ് (31) ആണ് അഭിമാനമായിരിക്കുന്നത്
ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിലായിരുന്നു വിജയം. ഫ്രീ സ്റ്റൈൽ മത്സരത്തിൽ 50, 100 മീറ്റർ ഇനങ്ങളിലും 50 മീറ്റർ ബാക്ക് സ്ട്രോക്ക് ഇനത്തിലുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
നന്നേ ചെറുപ്പത്തിലേ പിതാവിനൊപ്പം മണിമലയാറിൽ നീന്തിത്തുടങ്ങിയതാണ് നീന്തലിലെ തന്റെ പരിശീലനമെന്ന് ജെയ്സൺ പറയുന്നു. നാട്ടിൽ തന്നെ ഒട്ടേറെ പേർക്ക് നീന്തലിൽ പരിശീലകൻ കൂടിയായ ജെയ്സൺ തിരുവല്ലയിലെ സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് നീന്തലിൽ പരിശീലനം നൽകുന്നുമുണ്ട്. ഏതാനും വർഷം മുമ്പ് ശബരിമല സീസണിൽ മണിമലയാറിൽ രണ്ട് അയ്യപ്പഭക്തർ ഒഴുക്കിൽപെട്ടപ്പോൾ നീന്തി രക്ഷിച്ചത് ജെയ്സണും സുഹൃത്തുക്കളും ചേർന്നായിരുന്നു.
വെള്ളത്തിൽ മുങ്ങി അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ബോധവത്കരണം അനിവാര്യമാണെന്നും നീന്തൽ പാഠ്യ വിഷയമാക്കിയാൽ വെള്ളത്തിലെ അപകടങ്ങൾ വലിയ തോതിൽ കുറയുമെന്നും ജെയ്സൺ പറയുന്നു. രണ്ട് വർഷമായി കായികാധ്യാപകനായ ജെയ്സൺ ദേശീയ തലത്തിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ഡോ. എൻ. ജയരാജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ ജെയ്സണെ അനുമോദിച്ചു.