എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലം ആരംഭിക്കാൻ രണ്ട് മാസം അവശേഷിക്കെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല യോഗം 22 ന് എരുമേലിയിൽ ചേരുന്നു. പ്രളയം മൂലം തകർന്നടിഞ്ഞ പമ്പയിൽ കുറഞ്ഞ സമയത്തിനകം ക്രമീകരണങ്ങൾ സാധ്യമാക്കുകയാണ് ഇത്തവണ നേരിട്ടിരിക്കുന്ന പ്രതിസന്ധി. ഇത് തീർഥാടകരുടെ വരവിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
പ്രധാന കേന്ദ്രമായ എരുമേലിയിലും സ്ഥിതി വ്യത്യസ്തമല്ല. പെട്ടതുള്ളലിന് ശേഷം ലക്ഷക്കണക്കിന് തീർഥാടകർ കുളിക്കുന്ന തോട്ടിൽ കാൽ നനയാൻ പോലും വെള്ളമില്ല. മണൽക്കൂനകളാണ് തോട്ടിലും നദികളിലും. കയങ്ങൾ മണൽ നികന്ന് മൂടിപ്പോയി. വരൾച്ചയും ചൂടും മാറുന്നില്ല. 53 കോടി ചെലവിട്ട എരുമേലിയിലെ കുടിവെള്ള പദ്ധതിയിൽ വെള്ളം താഴ്ന്നുകൊണ്ടിരിക്കുന്നു. ഒലിച്ചുപോയ എയ്ഞ്ചൽവാലി പാലത്തിന്റെ അപ്രോച്ച് റോഡുകൾ പുനർ നിർമിച്ചിട്ടില്ല. ശബരിമല പാതകൾ തകർച്ചയിലാണ്.
എരുമേലിയിലെ ആശുപത്രിയിൽ കിടത്തിചികിത്സയില്ല. ഇവയെല്ലാം ഉൾപ്പെടെ വിവിധ പ്രശനങ്ങൾക്ക് പരിഹാരം ചർച്ച ചെയ്ത് നടപ്പിലാക്കാനാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നതെന്ന് പി.സി. ജോർജ് എംഎൽഎ അറിയിച്ചു. 22 ന് ഉച്ചയ്ക്ക് 12 ന് എരുമേലി ദേവസ്വം ഹാളിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം