എരുമേലിക്കുസമീപം ശബരി വിമാനത്താവളം നിർമിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പ്രാഥമിക അനുമതിപത്രം വൈകാതെ സംസ്ഥാന സർക്കാരിനു നൽകും. സാധ്യതാപഠനത്തിനു ചുമതലപ്പെടുത്തിയ യുഎസ് കന്പനിയായ ലൂയി ബഗ്ർ കണ്‍സൾട്ടിംഗ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ. ലഭ്യമായ റവന്യു രേഖകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേന്ദ്ര വ്യോമയാന മന്ത്രാലയം പരിശോധിച്ചശേഷമാണ് അനുമതി നൽകുന്നത്.
സംസ്ഥാന സർക്കാർ രൂപരേഖ സമർപ്പിക്കുന്പോൾ കേന്ദ്ര വനം, പരിസ്ഥിതി, എയർപോർട്ട് അഥോറിട്ടി, വ്യോമയാന മന്ത്രാലയങ്ങളിലെ വിദഗ്ധർ ചെറുവള്ളിയിലെത്തി സാങ്കേതിക പഠനം നടത്തും. നിർദിഷ്ട വിമാനത്താവളത്തിനുള്ള സ്ഥലം നിലവിൽ തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണ്. ബിലീവേഴ്സ് ചർച്ചുമായുള്ള കേസ് ഒത്തുതീർപ്പാക്കി 1200 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രാഥമിക പഠനം അനുസരിച്ചു വിമാനത്താവളം നിർമിക്കാനുള്ള മുക്കട, കറിക്കാട്ടൂർ, പ്ലാച്ചേരി എന്നിവിടങ്ങളിലെ സ്ഥലം ബലവത്തായതും സുരക്ഷിതവുമാണ്.
വാഴൂർ, ചിറക്കടവ് വ്യോമറൂട്ടിൽ ലാൻഡിംഗിനും കങ്ങഴ, കറുകച്ചാൽ റൂട്ടിൽ ടേക്ക് ഓഫിനും തടസമില്ല. കറിക്കാട്ടൂർ മുതൽ മുക്കട വരെ മൂന്നു കിലോമീറ്റർ സുരക്ഷിതമായ റണ്‍വേ ലഭിക്കും. കേന്ദ്ര അനുമതിപത്രം ലഭിച്ചാലുടൻ രൂപരേഖ തയാറാക്കി പ്രാഥമിക നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാണു സർക്കാർ തീരുമാനം. എരുമേലിയിലോ കാഞ്ഞിരപ്പള്ളിയിലോ ഇതിനായി വൈകാതെ പ്രത്യേക ഓഫീസ് തുറക്കും.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ബിലീവേഴ്സ് ചർച്ചിനു കൈമാറിയത് നിയമവിരുദ്ധമാണെന്നും ഭൂമി സർക്കാരിന്റേതാണെന്നുമാണു സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫീസർ എം.ജി. രാജമാണിക്യം മുൻപ് റിപ്പോർട്ട് നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ബിലീവേഴ്സ് ചർച്ച് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടിയിരിക്കുകയാണ്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണു ചെറുവള്ളി തോട്ടം എന്നറിയപ്പെടുന്ന എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. വിപുലീകരണ സാധ്യതയുള്ള പത്തു റോഡുകൾ വേറെയുമുണ്ട്.
വിമാനത്താവളത്തിൽനിന്നും ശബരിമലയിലേക്ക് 48 കിലോ മീറ്ററും കൊച്ചിയിൽനിന്ന് 113 കിലോ മീറ്ററുമാണ് ദൂരം. വർഷം രണ്ടു കോടിയോളം തീർഥാടകരെത്തുന്ന ശബരിമലയിലേക്ക് നിലവിൽ റോഡു ഗതാഗതമേയുള്ളൂ. സീസണ് സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു വിമാനത്താവളം സഹായകരമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ 10 ലക്ഷത്തിലേറെ വരുന്ന പ്രവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നിർമാണത്തിനാവശ്യമായ തുക പ്രവാസി വ്യവസായികളിൽ നിന്നടക്കം സിയാൽ മാതൃകയിൽ ശേഖരിക്കാനാണ് ആലോചന. ഏകദേശം 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് നിർദിഷ്ട വിമാനത്താവളം വരിക