പൊന്‍കുന്നം:ദേശീയപാത 183 ന്റെ നവീകരണം ആരംഭിച്ചു. 22 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.ഡെന്സ്ബിറ്റുമിന് മെക്കാഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്നീ സാങ്കേതിക വിദ്യയിലാണ് നിര്‍മാണം. അന്താരാഷ്ട്ര നിലവാരത്തില്‍ മൂന്നുവര്‍ഷ ഗാരണ്ടിയോടു കൂടിയാണ് ടാറിംഗും അനുബന്ധ പ്രവൃത്തികളും. ഇരുവശങ്ങളിലും കോണ്‍ക്രീറ്റിംഗ്, ടൈല്‍പാകല്‍, കലുങ്കുകളുടേയും ഓടയുടേയും നിര്‍മാണം, പട്ടണ നവീകരണം ബസ്ബേ എന്നിവയും പദ്ധതിയില്‍ പൂര്‍ത്തീകരിക്കും.
കൊടുങ്ങൂര്‍ കവലയ്ക്ക് സമീപമുള്ള വളവ് നിവര്‍ത്തുന്നതിന് നാലു മീറ്റര്‍ ഉള്ളിലേക്ക് സ്ഥലം ഏറ്റെടുക്കും. കൊടുങ്ങൂര്‍ മെഡിക്കല്‍മിഷന്‍ ആശുപത്രിക്കു സമീപം വളവ് നിവര്‍ത്തുന്നതിന് 14 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം ദേശീയപാത വിഭാഗം അംഗീകരിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന് നായര്‍, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ പ്രഫ. എസ്. പുഷ്കലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഗീത എസ്. പിള്ള, പഞ്ചായത്തംഗങ്ങളായ സന്‍ജു ആന്റണി, ലൈസമ്മ ഇടയ്ക്കലാത്ത് എന്നിവര്‍ പ്രസംഗിച്ചു.ഇതിനിടെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്താതെ ജോലികൾ ആരംഭിച്ചത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ടാറിംഗ് കരാറുകാര്‍ സാധാരണ ഗതാഗത നിയന്ത്രണത്തിന് ആള്‍ക്കാരെ നിയോഗിക്കാറുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമായില്ല. ഇരുവശത്തേക്കും ഒരേ പോലെ വാഹനങ്ങള്‍ കടന്നുവന്നതോടെ ഗതാഗതം ദുഷ്കരമായി.
നിയന്ത്രിക്കാന്‍ പോലീസുമില്ലായിരുന്നു. വലിയ വാഹനങ്ങള്‍ ടാറിംഗ് ജോലി നടക്കുന്ന ഭാഗത്തുകൂടി വരാതെ ഇടറോഡുകള്‍ വഴി തിരിച്ചുവിട്ടിരുന്നെങ്കില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം ടാറിംഗ് ജോലി നടക്കുന്നതിനിടയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. മിക്കവാറും സമയങ്ങളില്‍ അരമണിക്കൂറിലേറെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കാത്തുകിടക്കേണ്ടി വന്നു