എട്ട് വർഷം മുന്പ് ശബരിമലയിൽ തുടങ്ങിവച്ച പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ എരുമേലിയിലെ ഉദ്ഘാടനം ഇന്നലെ നൈനാർ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന മതമൈത്രീ സമ്മേളനത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ഞാനാണ് നീയെന്ന ശബരിമലയിലെ തത്വമസിയുടെ പൊരുൾ പൂർണമാകണമെങ്കിൽ തീർഥാടനം മാലിന്യരഹിതമാകണം. ഈ ചിന്തയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെയും അടിസ്ഥാനമെന്ന് ഡിജിപി.
ബാല്യകാലത്ത് പാണൽ ഇലകൾ അയ്യപ്പ ഭക്തർക്ക് നൽകിയ അനുഭവം തുടർന്ന് പ്രസംഗിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു. എരുമേലിയിൽ ജാതിമത വേർതിരിവുകൾ കാണാൻ കഴിയില്ല. എരുമേലിയിലെ വീടുകളിൽ വിശ്രമിച്ചായിരുന്നു തന്റെ ചെറുപ്പകാലത്ത് അയ്യപ്പ ഭക്തർ തീർഥാടനം നടത്തിയിരുന്നത്. ആ പതിവ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത് ഈ നാടിന്റെ അഭിമാനമായ മതമൈത്രിയിലൂടെയാണെന്ന് എരുമേലി സ്വദേശി കൂടിയായ ബിഷപ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
എല്ലാവർക്കും നന്മകൾ ആശംസിക്കുന്ന കീർത്തനം ആലപിച്ചാണ് അന്പലപ്പഴ പേട്ടതുള്ളൽ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ പ്രസംഗം ആരംഭിച്ചത്. എരുമേലിയിലെ വികസന പരിമിതികൾ പരിഹരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി. എച്ച്. ഷാജഹാൻ പ്രസംഗത്തിൽ അഭ്യർഥിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉപഹാരം പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ പോലീസ് ഐ ജി പി. വിജയന് ഡിജിപി സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു .
ജില്ലാ പോലീസ് മേധാവി പി. എസ്. സാബു, എരുമേലി സ്പെഷൽ ഓഫീസറും പോലീസ് എഎസ്പിയുമായ പി. വാഹിദ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, പദ്ധതി കോ ഓർഡിനേറ്റർ റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ജി. അശോക് കുമാർ, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, എസ്ഐ പി. എസ്. വിനോദ്, ദേവസ്വം ഓഫീസർ ഒ. ജി. ബിജു, ഇസ്മായിൽ മൗലവി, മനോജ്, രാധാകൃഷ്ണപിള്ള, എസ്ഐ എം. എസ്. ഷിബു തുടങ്ങിയവർ ഉൾപ്പെടെ ജനപ്രതിനിധികൾ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. എരുമേലി വലിയന്പലത്തിൽ എത്തി ഭദ്രദീപം കൊളുത്തിയ ഡിജിപി ശുചീകരണത്തിലും പങ്കെടുത്തിട്ടാണ് ഉദ്ഘാടന വേദിയിലെത്തിയത്.