കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 30 ലക്ഷം രൂപ മുടക്കി പണിത ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനരഹിതം. 2013 ലാണ് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചത്. എന്നാൽ കുറച്ചുകാലം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും കോട്ടയം സോഷ്യോ എക്കണോമിക് യൂണിറ്റ് ഉറപ്പുനല്‍കിയ പ്രവര്‍ത്തന മികവ് പ്ലാന്റിനുണ്ടായിരുന്നില്ലെന്നും ഭരണസമിതി പറയുന്നു. അതുകൊണ്ട് പുനര്‍നിര്‍മാണ പ്രവര്‍ത്തന നടത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ സോഷ്യല്‍ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് കോട്ടയത്തിനോട് ആവശ്യപ്പെടുകയും 7,64,525 രൂപയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ സെപ്റ്റംബർ 20ന് സമര്‍പ്പിക്കുകയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, സംസ്ഥാന ശുചീകരണ മിഷന്റെ സാങ്കേതിക ഉപദേശം തേടിയതിനുശേഷം മാത്രമേ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്താവൂ എന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. സാങ്കേതിക ഉപദേശം ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതാണെന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മെംബര്‍ അഡ്വ. ബിന്ദു എം. തോമസ് മുമ്പാകെ രേഖാമൂലം സത്യവാങ്മൂലം നല്കി. ഇതു സംബന്ധിച്ച് പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുൾ അസീസാണ് ന്യൂനപക്ഷ കമ്മീഷനില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. വിഷയം സംബന്ധിച്ച് അടിയന്തര തീരുമാനം എടുക്കുന്നതിനായി കേസ് ഫെബ്രുവരി 18ലേക്ക് മാറ്റി.