സഭയുടെ ചങ്കും ചങ്കിടിപ്പുമാണ് യുവജനങ്ങളെന്ന് മാർ ജോസഫ് പാംപ്ലാനി. കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് – എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ എരുമേലിയിൽ നടന്ന നസ്രാണി യുവശക്തി മഹാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാർ പാംപ്ലാനി. സത്യത്തിനും നന്മയ്ക്കും ഇവിടെ വിലയില്ലെന്നും നുണയ്ക്കാണ് വിലയുള്ളതെന്നും യുവജനങ്ങൾ മനസിലാക്കണം. മാധ്യമങ്ങൾ സഭയ്ക്കെതിരേ അക്രമം അഴിച്ചുവിട്ടപ്പോഴും സഭ പലപ്പോഴും പ്രതിസന്ധികളെ നേരിട്ടപ്പോഴുമെല്ലാം സഭയ്ക്ക് പിന്തുണയുമായി വന്നത് കാഞ്ഞിരപ്പള്ളിയിലെ യുവജനങ്ങളാണ്.
സഭയ്ക്ക് ഒറ്റപ്പെട്ട ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. വീഴ്ചകളിൽ സഭയെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ ശ്രമം. സഭയ്ക്കെതിരേ ഉയരുന്ന ആരോപണങ്ങൾ യുവജനങ്ങൾ മനസിലാക്കണം. സഭയ്ക്കെതിരേയുള്ള സമരങ്ങൾക്ക് കോടികൾ ചെലവഴിച്ച് പിന്തുണ നൽകുന്നത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ്. ഇതിന് തക്കതായ തെളിവുകൾ ഉണ്ട്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇറങ്ങുന്ന പല സിനിമകളും സഭയുടെ കൂദാശകളെയും വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിലുള്ളതാണ്. കത്തോലിക്ക വിശ്വാസത്തെ താറടിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇവയെല്ലാം നിർമിക്കപ്പെട്ടതും. ഇതിനെല്ലാം എതിരേ, സഭയുടെ മുഖത്ത് ചെളിവാരിയെറിയുന്നവർക്ക് എതിരേ ഉയരേണ്ട ശബ്ദങ്ങളാണ് യുവജനങ്ങളുടേതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു