പെട്രോൾ പന്പുകളിലെ ജീവനക്കാർക്കും ഉടമകൾക്കും മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ സംസ്ഥാനത്തെ പെട്രോൾ പന്പുകൾ അടച്ചിടും.
സംസ്ഥാനത്തെ പൊതുമേഖലാ ഓയിൽ കന്പനികളുടെ 2400ൽപ്പരം ഡീലർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ശിവാനന്ദൻ പറഞ്ഞു.
രാത്രികാലങ്ങളിൽ അക്രമങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ പെട്രോൾ പന്പുകളിൽ രാത്രി ജോലി ചെയ്യാൻ ജീവനക്കാർ ഭയപ്പെടുകയാണ്. കഴിഞ്ഞദിവസം പാന്പാടി കാളച്ചന്തയ്ക്കു സമീപമുള്ള പെട്രോൾ പന്പിൽ രാത്രിയിൽ ഇതര സംസ്ഥാനക്കാരായ നാലുപേരടങ്ങുന്ന അക്രമി സംഘമെത്തി ജീവനക്കാരെ ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം ഒന്നര ലക്ഷത്തോളം രൂപയുമായി മുങ്ങുകയായിരുന്നു.ഇവർക്കുവേണ്ടി പോലീസ് പ്രത്യേക സ്ക്വാഡുണ്ടാക്കി അന്വേഷണം നടത്തിവരികയാണെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പന്പിൽനിന്നും മോഷ്ടിച്ച പണവുമായി ഇവർ തമിഴ്നാട്ടിലേക്കു കടന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ.
ജില്ലയിൽ നിലവിൽ 146 പന്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയോളം പന്പുകളും രാത്രികാലങ്ങളിലും പ്രവർത്തിക്കുന്നവയാണ്. അടുത്തയിടെയുണ്ടായ എല്ലാ അക്രമ സംഭവങ്ങളും അരങ്ങേറിയതു രാത്രിയിലായതിനാലാണു ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നത്.
റ്റീം റിപ്പോർട്ടേഴ്സ് കാഞ്ഞിരപ്പള്ളി