കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ മേരി ക്വീന്‍സ് ആശുപത്രിക്ക് മുന്പിലെ ഓട്ടോറിക്ഷാ തൊഴിലാളികളായ എം.ബി. പ്രതീഷ്, റോണി കെ. ജോര്‍ജ്, കെ.കെ. സന്തോഷ് എന്നിവർക്കാണ് വഴിയില്‍ കിടന്ന് 47,000 രൂപ കിട്ടിയത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. മുണ്ടക്കയം പുത്തന്‍ചന്ത പുതുപ്പറമ്പില്‍ അബ്ദുൾ റഹ്മാന്റെ പണമാണ് നഷ്ടമായത്. ആശുപത്രിയിലെത്തിയ അബ്ദുൾ റഹ്മാന് കാറിന്റെ മുകളില്‍ പണംവച്ചശേഷം എടുക്കാന്‍ മറക്കുകയും വണ്ടിയെടുത്ത് പോയപ്പോള്‍ നിലത്ത് വീഴുകയുമായിരുന്നു. കണ്ട് നിന്നിരുന്ന പ്രതിഷ് കാര്‍ യാത്രികരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊതിയെടുത്ത് നോക്കിയപ്പോഴാണ് പണമാണെന്നറിയുന്നത്.പണത്തോടൊപ്പം ഉണ്ടായിരുന്ന ആശുപത്രിയിലെ കുറിപ്പിൽ നമ്പരുണ്ടായിരുന്നങ്കിലും ഫോൺ സ്വിച്ച് ഓഫായിയിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കൾക്കൊപ്പം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പണം ഏൽപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച അബ്ദുൾ റഹ്മാന് ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി ബാങ്കില്‍ നിന്നെടുത്ത പണമാണ് നഷ്ടമായത്. പണത്തിനൊപ്പമുണ്ടായിരുന്ന ബാങ്ക് പാസ് ബുക്കിലെ അഡ്രസ് വച്ച് മുണ്ടക്കയത്തെ വാട്സാപ് ഗ്രൂപ്പുകളില്‍ വിവരം പങ്കുവച്ചതോടെയാണ് ഉടമയെ വേഗം കണ്ടെത്താനായത്. ശനിയാഴ്ച്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി എസ്എച്ച് ഒ ഷിൻ്റോ പി കുര്യൻ, എസ്ഐ അരുണ്‍ സാന്നിധ്യത്തില്‍ അബ്ദുൾ റഹ്മാന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണം കൈമാറി